സി.എ.എ പ്രതിഷേധത്തിനും ലോക്ഡൗണിനും ശേഷം ഫെയ്സ്ബുക്കിലൂടെയുള്ള വിദ്വേഷപ്രചരണം ഇന്ത്യയിൽ കുത്തനെ വർധിച്ചുവെന്ന് റിപ്പോർട്ട്. ഫെയ്സ്ബുക്കിൻറെ ഡാറ്റാ സയൻറിസ്റ്റുകളാണ് വിദ്വേഷ പ്രചരണത്തിൻറെ കണക്കുകൾ പുറത്തുവിട്ടത്. 2019 -2020 ൽ, സി.എ.എ പ്രതിഷേധങ്ങളുടെ തുടക്കകാലത്തും ആദ്യ ലോക്ക്ഡൗൺ കാലത്തുമാണ് വിദ്വേഷപ്രചരണം കുത്തനെ വർധിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നീ മൂന്ന് ഭാഷകളിൽ വിദ്വേഷ ഉള്ളടക്കങ്ങളുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകൾ കുത്തനെ കൂടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2020 ൻറെ തുടക്കത്തിൽ, ഫെയ്സ്ബുക്ക് നടത്തിയ ഉള്ളടക്ക പരിശോധനകളിൽ കഴിഞ്ഞ വർഷത്തേക്കാൾ വിദ്വേഷ പ്രചരണം 300 ശതമാനം വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
രാജ്യവ്യാപകമായി സി.എ.എ പ്രതിഷേധങ്ങൾ നടന്ന 2019 ഡിസംബറിലും, 2020 ജനുവരിയിലും കൊവിഡിനെ തുടർന്ന് ആദ്യലോക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ചിലുമാണ് വിദ്വേഷ പ്രചരണത്തിൽ വലിയ വർധനയുണ്ടായിരിക്കുന്നത്.
ഏറ്റവും അപകടസാധ്യതയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിൽ വിദ്വേഷ പ്രചരണത്തിൻറെ തോത് വർധിച്ചിട്ടുണ്ട്.2019 ഡിസംബർ, 2020 മാർച്ച്, 2020 മെയ് മാസങ്ങളിലും ഫെയ്സ്ബുക്ക് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്ത വിദ്വേഷപ്രചരണ പോസ്റ്റുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായതായി ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു.
2019 അവസാനത്തിലും മാർച്ച് അവസാനത്തിലും ഏപ്രിൽ തുടക്കത്തിലെയും കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 80 ശതമാനത്തിലധികം വർധനവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷനിൽ ഫെയ്സ്ബുക്ക് നടത്തിയ വെളിപ്പെടുത്തലുകളിൽ നിന്നാണ് സ്ഥിതിവിവരക്കണക്കുകളും മറ്റും പുറത്തുവന്നത്.
സോഷ്യൽ മീഡിയകളായ ഫെയസ്ബുക്കും വാട്സാപ്പും രാജ്യത്ത് സംഘർഷത്തിൻറെ വേരുകൾ പടർത്തുന്നതിൽ വഹിക്കുന്ന പങ്കിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആളുകൾക്ക് പൊതുവെ സുരക്ഷിതത്വമുണ്ടെന്ന് ബന്ധപ്പെട്ടർ അവകാശപ്പെടുന്പോഴും പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങളെ രാജ്യം മറച്ചുവെക്കുന്നതായും വെളിപ്പെടുത്തലിൽ പറയുന്നു. ഇന്‍റേണൽ കമ്പനി റിപ്പോർട്ടുകളിൽ ബ്രസീലടക്കമുള്ള രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയെ ഫെയ്സ്ബുക്ക് പൊതുവെ പരാമർശിക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി ഉള്ളടക്കങ്ങളിലായി 2019 ജൂണിനും 2020 ജൂണിനുമിടയിലാണ് വിദ്വേഷ പോസ്റ്റുകൾ ഗണ്യമായി വർധിച്ചത്. 2020 ൻറെ തുടക്കത്തിലാണ് ബംഗാളി ഭാഷകളിൽ വിദ്വേഷപോസ്റ്റുകൾ വ്യാപകമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെന്നും ഫെയ്സ്ബുക്ക് ചൂണ്ടിക്കാട്ടുന്നു. ഹിന്ദിയും ബംഗാളിയും ഉൾപ്പെടെ വിവിധ ഭാഷകളിൽ വിദ്വേഷ പ്രസംഗം കണ്ടെത്തുന്നതിന് സാങ്കേതികവിദ്യയിൽ കാര്യമായ നിക്ഷേപം നടത്തിയതായി നേരത്തെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയിരുന്നു.
അതിനെ തുടർന്ന് ഫെയ്സ്ബുക്കിൽ വരുന്ന വിദ്വേഷ പോസ്റ്റുകളുടെ റീച്ച് പകുതിയായി കുറച്ചെന്നും അതിപ്പോൾ 0.05 ശതമാനമായി കുറഞ്ഞതായും ഫെയ്സ്ബുക്ക് പറയുന്നു. ഫെയ്സ്ബുക്ക് ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണങ്ങൾക്ക് തടയിടാനുള്ള ശ്രമം ശക്തമാക്കിയതായി കമ്പനി വക്താവ് പറഞ്ഞു. ഫെയ്സ്ബുക്ക് നയങ്ങൾ പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here