ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടർന്ന് ചോദ്യം ചെയ്യാനാണ് 22 ക്കാരനായ ചാന്ദ് മിയാൻ എന്ന യുവാവിനെ സദർ കോട്‌വാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാളെ ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
”തിങ്കളാഴ്ച വൈകീട്ടാണ് ഞാൻ എന്റെ മകനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. 24 മണിക്കൂറിനിടെ അവർ ആത്മഹത്യ ചെയ്‌തെന്ന വിവരമാണ് ലഭിക്കുന്നത്. ഇത് വിശ്വസിക്കാനാവില്ല”-ചാന്ദ് മിയാന്റെ പിതാവ് അൽത്താഫ് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ ടോയിലറ്റിൽ പോകാൻ അനുവാദം ചോദിച്ച ചാന്ദ് മിയാൻ മടങ്ങിവരാൻ വൈകിയതിനിടെ തുടർന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ കയറുള്ള ഒരു ജാക്കറ്റ് ധരിച്ചിരുന്നു. ഈ കയറുപയോഗിച്ച് കുരുക്കുണ്ടാക്കി ബാത്ത്‌റൂമിലെ രണ്ടടി മാത്രം ഉയരത്തിലുള്ള പൈപ്പിൽ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, സംഭവത്തെ തുടർന്ന് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ എസ്.പി രോഹൻ പ്രമോദ് ബോത്രെ സസ്‌പെൻഡ് ചെയ്തു. അവശനിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും ചികിത്സനൽകിയെങ്കിലും രക്ഷിക്കാനായില്ലെന്നും എസ്.പി പറഞ്ഞു. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here