മലയോര ജില്ലയായ പത്തനംതിട്ടയിൽ തുടർച്ചയായ പെയ്ത മഴയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. അച്ചൻകോവിലാറ്റിൽ ജല നിരപ്പുയർന്നു. വനമേഖലയോട് ചേർന്ന് കിടക്കുന്ന മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. അതേസമയം, ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം.
കഴിഞ്ഞ ഏതാനും നാൾ മുൻപ് ഉരുൾപൊട്ടലുണ്ടായ പലയിടങ്ങളിലും രാത്രി മുതൽ പുലർച്ചെ വരെ നീണ്ടു നിന്ന മഴ കാര്യമായ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. കോന്നിയിലെ കൊക്കാത്തോട്, ആവണിപ്പാറ, റാന്നിയിലെ കുരമ്പൻമൂഴി പനങ്കുടന്ത എന്നീ വനമേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
നിലവിൽ എവിടെയും അളപായമില്ലെന്നത് ഏറെ ആശ്വാസം പകരുന്നു. കൊക്കാത്തോട്ടിൽ നാലുവീടുകൾക്ക് കേടുപാട് സംഭവിച്ചു.വീടിന് മുന്നിൽ നിന്ന് ഒഴുകിപ്പോയ ബൈക്ക് കണ്ടെത്തി.
ആവണിപ്പാറയിൽ കടത്തുവള്ളം ഒഴുക്കിൽപ്പെട്ടു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന നിലയിലാണ്. അട്ടച്ചാക്കൽ – കോന്നി റോഡിലും വെള്ളം കയറി.ഇതോടെ കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്രകൾക്ക് ഗതാഗതം തടസം നേരിട്ടിരിക്കുകയാണ്.
അരുവാപ്പുലം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടംഉണ്ടായത് . വെള്ളം കയറി പ്രദേശത്തെ 37 കുടുംബങ്ങൾ ഒറ്റപ്പെട്ടു. ചില വീടുകളിൽ നിന്ന് വളർത്തുമൃഗങ്ങളും പക്ഷികളും വെള്ളത്തിൽ ഒലിച്ചുപോയതായി പരാതി ഉയരുന്നു. അതേ സമയം, വ്യാപകമായി കൃഷിനാശം നടന്നതായും പലയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.