മുല്ലപ്പെരിയാർ മരംമുറിയിൽ നവംബർ ഒന്നിന് ചേർന്നത് ഔദ്യോഗിക യോഗമല്ല എന്നതിന്‍റെ രേഖ പുറത്ത്. ജലവിഭവ സെക്രട്ടറി ടികെ ജോസും, പിസിസിഎഫ് ബെന്നിച്ചൻ തോമസും വനം സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും തമ്മില്‍ ചേർന്നത് അനൗപചാരിക ചർച്ച മാത്രം. ബെന്നിച്ചൻ തോമസ് സർക്കാരിന് നൽകിയ വിശദീകരണത്തിന്‍റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങൾ മുറിക്കാൻ അനുമതിയായത് നവംബർ ഒന്നിന് ചേർന്ന യോഗത്തിലാണ് എന്നതായിരുന്നു സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണം. എന്നാൽ നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി ടികെ ജോസും, പ്രൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസും, വനം സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും തമ്മില്‍ ചേർന്നത് ഔദ്യോഗിക യോഗം അല്ല എന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്ത് വന്നത്.
ജലവിഭവ സെക്രട്ടറിയുടെ മുറിയിൽ നടന്നത് അനൗപചാരിക ചർച്ച മാത്രമാണെന്ന് ബെന്നിച്ചൻ തന്നെ സര്‍ക്കാരിനോട് സമ്മതിക്കുകയും ചെയ്തു. ബെന്നിച്ചൻ സർക്കാരിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വിശദീകരണത്തിന്‍റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. കാര്യങ്ങൾ ഇങ്ങനെയാണ് എന്നിരിക്കെയാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനായി നവംബർ ഒന്നിന്‍റെ അനൗപചാരിക ചർച്ചയെ ഔദ്യോഗിക യോഗമാക്കി മാറ്റാനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.
15 മരങ്ങൾ മുറിക്കണമെന്ന തമിഴ്നാടിന്‍റെ ആവശ്യത്തിൽ തുടർ നടപടി സ്വീകരിക്കണമെന്ന ഉത്തരവ് PCCF ഇറക്കിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സർക്കാർ അത് മരവിപ്പിക്കുകയും കഴിഞ്ഞ ദിവസം മന്ത്രിസഭാ തീരുമാനപ്രകാരം റദ്ദാക്കുകയും ചെയ്തു എന്നതാണ് വസ്തുത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here