പൊതു മേഖലാ സ്ഥാപനമായ ബെമൽ സ്വകാര്യവത്ക്കരണ നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. ഓഹരി വാങ്ങുന്നതിനുള്ള അന്തിമ പട്ടികയിലുൾപ്പെട്ട കമ്പനി പ്രതിനിധികൾ കഞ്ചിക്കോട്ടെ ബെമലിലെത്തി. കമ്പനിക്ക് മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധം.
ബെമൽ വിൽപന നടത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വിദേശത്ത് നിന്നടക്കമുള്ള 6 കമ്പനികളുടെ അന്തിമ പട്ടികയാണ് തയ്യാറാക്കിയത്. പട്ടികയിലുൾപ്പെട്ട വിദേശ കമ്പനി പ്രതിനിധികളും കേന്ദ്ര സർക്കാർ പ്രതിനിധിയുമാണ് പരിശോധനകൾക്കായി കഞ്ചിക്കോട് ബെമലിലെത്തിയത്. ഇതോടെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കമ്പനിക്കു മുന്നിൽ പ്രതിഷേധമുയർത്തുകയായിരുന്നു.
അന്തിമപട്ടികയിലുള്‍പ്പെടുത്തിയ കന്പനികളുടെ വിവരങ്ങള്‍ പോലും പുറത്ത് വിടാതെ സ്വകാര്യമായാണ് വില്‍പന നീക്കം. പ്രതിരോധ മേഖലയിലെ തന്ത്ര പ്രധാന സ്ഥാപനം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കം രാജ്യ താത്പര്യത്തിനെതിരാണെന്നും വിൽപന നീക്കം തടയുമെന്നുമാണ് തൊഴിലാളികളുടെ നിലപാട്.
ബെമലില്‍ കേന്ദ്രസര്‍ക്കാരിനുള്ള 54 ശതമാനം ഓഹരിയില്‍ 26 ശതമാനമാണ് വില്‍പന നടത്തുന്നത്. വില്‍പന നീക്കം നടക്കുന്നതിനിടെ കഴിഞ്ഞ സാന്പത്തിക വര്‍ഷം 94 കോടി രൂപയുടെ ലാഭം ബെമലുണ്ടാക്കിയിരുന്നു.
രാജ്യാന്തര ടെന്‍ഡറിലൂടെ നേടിയ 12000 കോടി രൂപയുടെ ഓര്‍ഡര്‍ നിലവില്‍ ബെമലിനുണ്ട്. വില്‍പന നടന്നാല്‍ ബെമലിന്‍റെ പൂര്‍ണ്ണ നിയന്ത്രണവും ഭൂമി ഉപയോഗിക്കാനുള്ള അവകാശവുമെല്ലാം സ്വകാര്യ കന്പനിക്കാവും. സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിത കാല സമരം 305ആം ദിവസം പിന്നിട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here