ഭാര്യയും കാമുകനുമായുള്ള അശ്ലീലദൃശ്യം കാണാനിടയായി; യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയും കാമുകനുമായുള്ള അശ്ലീലദൃശ്യം കാണാനിടയായ യുവാവ് ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ.വിഷ്ണു(30)വിനെയാണ് അറസ്റ്റ് ചെയ്തത്. യുവാവ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു.

2019 സെപ്റ്റംബര്‍ എട്ടിനായിരുന്നു വിളപ്പില്‍ശാല സ്വദേശിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന യുവാവിന്റെ ഭാര്യയും അവിടുത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്ന് യുവതി, ഭര്‍ത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ അവരുടെ വീട്ടിലും ഇയാള്‍ക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് യുവാവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇപ്പോള്‍ വിഷ്ണുവിനൊപ്പമാണ് യുവതി താമസിക്കുന്നത്. കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പൊലീസ് അവിടെയെത്തി പിടികൂടിയത്.
ഒന്നാം പ്രതിയായ യുവതി ഈ സമയം വീട്ടിലില്ലാതിരുന്നതിനാല്‍ പിടികൂടാനായില്ലെന്ന് പോലീസ് പറഞ്ഞു. വിളപ്പില്‍ശാല സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ.സുരേഷ്‌കുമാര്‍, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here