യൂറോപ്പിനെ വീണ്ടും വരിഞ്ഞുമുറുക്കി കൊവിഡ്

യൂറോപ്പിനെ വീണ്ടും വരിഞ്ഞുമുറുക്കി കൊവിഡ്. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് കേസുകളില്‍ വന്‍കുതിപ്പാണ് യൂറോപ്പില്‍ രേഖപ്പെടുത്തിയത്. കൊവിഡ് മരണങ്ങളും രാജ്യങ്ങളില്‍ വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടര്‍ച്ചയായി വര്‍ധിക്കുന്ന ഏക മേഖലയും യൂറോപ്പാണ് എന്നത് വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്.

അമേരിക്ക, റഷ്യ, ബ്രസീല്‍, തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, ലോകമെമ്പാടും പ്രതിവാര കോവിഡ് മരണത്തില്‍ നാല് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മരണ നിരക്ക് കുറയാത്ത ഏക മേഖല യൂറോപ്പാണ്. 31 ലക്ഷം പുതിയ കേസുകളാണ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ഈ ആഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

മേഖലയിലെ താരതമ്യേന കുറഞ്ഞ വാക്സിനേഷന്‍ നിരക്കും വാക്സിന്‍ വിതരണത്തിലെ ക്രമക്കേടുമാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് വാക്സിന്‍ ധാരാളമായി ലഭ്യമാണെങ്കിലും വാക്സിന്‍ സ്വീകരിക്കുന്നതില്‍ അസന്തുലിതാവസ്ഥയുണ്ടെന്ന് ഡബ്യുഎച്ച്ഒ എമര്‍ജെന്‍സീസ് തലവന്‍ ഡോ. മൈക്കിള്‍ റയാനും ചൂണ്ടിക്കാണിച്ചിരുന്നു. വാക്സിനേഷനിലെ വിടവ് നികത്താനും യൂറോപ്യന്‍ അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ജര്‍മനിയിലും പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. ഇതാദ്യമാണ് രാജ്യത്തെ പ്രതിദിന കണക്കുകള്‍ 50,000 കടക്കുന്നതും. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News