ഇത് മനോവീര്യത്തിന്റെ നേര്‍സാക്ഷി; വൃഷണത്തില്‍ കാന്‍സര്‍ ബാധിച്ച വേഡ് ഓസ്‌ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ചപ്പോള്‍….

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിൻ്റെ ജീവിതകഥ എല്ലാവർക്കും ഒരു പ്രചോദനമാണെന്ന് സന്ദീപ് ദാസ്.

കൃത്യമായ ചികിത്സയുടെ സഹായത്തോടെയാണ് വേഡ് വൃഷണത്തിലെ  അർബുദത്തെ കീഴടക്കിയതെന്നും കീമോ തെറാപ്പി ചെയ്യുന്നതിനിടയിൽ വീണുകിട്ടിയ ഇടവേളകളിൽ അവൻ ക്രിക്കറ്റ് പരിശീലിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്ക് അത്ഭുത വിജയം സമ്മാനിച്ച മാത്യു വേഡിൻ്റെ ജീവിതകഥ എല്ലാവർക്കും ഒരു പ്രചോദനമാണ്.

വർഷങ്ങൾക്കുമുമ്പ് പതിനാറുകാരനായിരുന്ന വേഡ് കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്നു. നാഭിയിൽ പന്ത് കൊണ്ടതിൻ്റെ വേദന മൂലം ഡോക്ടറെ കാണാം എന്ന് വേഡ് തീരുമാനിച്ചു. നിസ്സാരമായ ഒരു ചികിത്സയ്ക്കുശേഷം വീട്ടിൽ പോകാം എന്ന് കരുതിയിരുന്ന വേഡിനെ ഞെട്ടിച്ചുകൊണ്ട് ഡോക്ടറുടെ മറുപടി വന്നു-

”നിനക്ക് വൃഷണത്തിൽ കാൻസറാണ്. നാഭിയിൽ ബോൾ കൊണ്ടത് ഒരുകണക്കിന് നന്നായി. അല്ലെങ്കിൽ നീ പോലും ഈ ട്യൂമർ ശ്രദ്ധിക്കില്ലായിരുന്നു…”

അതുകേട്ട് തരിച്ചിരുന്ന ടീനേജറുടെ മുഖത്ത് നോക്കി ഡോക്ടർ തുടർന്നു-

”കീമോതെറാപ്പി ചെയ്യേണ്ടിവരും. അതിൻ്റെ ഭാഗമായി നിൻ്റെ തലമുടി നഷ്ടമാവും. ഇതെല്ലാം നേരിടാനുള്ള തയ്യാറെടുപ്പ് നീ നടത്തണം…”

വെയ്ഡിന് ഒന്നും ഉരിയാടാനായില്ല. ഡോക്ടറുടെ മുറിയിൽ തികഞ്ഞ നിസ്സംഗതയോടെ അവൻ ഇരുന്നു. ആ ഞെട്ടൽ വർഷങ്ങളോളം വേഡിനെ പിന്തുടർന്നു.

കൃത്യമായ ചികിത്സയുടെ സഹായത്തോടെ വേഡ് അർബുദത്തെ കീഴടക്കി. കീമോ തെറാപ്പി ചെയ്യുന്നതിനിടയിൽ വീണുകിട്ടിയ ഇടവേളകളിൽ അവൻ ക്രിക്കറ്റ് പരിശീലിച്ചു. പക്ഷേ ഓസ്ട്രേലിയയുടെ ദേശീയ ടീമിൽ എത്തിപ്പെടാനാകും എന്ന് വേഡ് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല.

ആദം ഗിൽക്രിസ്റ്റ് എന്ന മഹാരഥൻ അലങ്കരിച്ച ഓസീസ് വിക്കറ്റ് കീപ്പറുടെ സ്ഥാനം ഒരു അസുഖക്കാരൻ പയ്യന് മോഹിക്കാൻ സാധിക്കുന്നതെങ്ങനെ!?

പക്ഷേ ആ കൊടുമുടി വേഡ് കീഴടക്കി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ അയാൾ ഓസ്ട്രേലിയയുടെ കുപ്പായമണിഞ്ഞു. തികഞ്ഞ അഭിമാനത്തോടെ ബാഗി ഗ്രീൻ തലയിൽ ധരിച്ചു. എങ്കിലും വേഡിൻ്റെ അസ്ഥിരമായ പ്രകടനങ്ങൾ സദാ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.

കളർ ബ്ലൈൻഡ്നെസ് ആയിരുന്നു വേഡിൻ്റെ മറ്റൊരു പ്രശ്നം. ഡേ നൈറ്റ് ടെസ്റ്റുകളിൽ കീപ്പ് ചെയ്യുന്ന സമയത്താണ് വേഡ് അതിൻ്റെ ബുദ്ധിമുട്ട് അനുഭവിച്ചത്. കൃതൃമ വെളിച്ചത്തിൽ പിങ്ക് ബോൾ കൈപ്പിടിയിലൊതുക്കാൻ അയാൾ ശരിക്കും പ്രയാസപ്പെട്ടു.

ഇതെല്ലാം അതിജീവിച്ച് അയാൾ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വരെയെത്തി. ടി20 ലോകകപ്പിൻ്റെ ഫൈനലിലെ സ്ഥാനവും വേഡും തമ്മിൽ 18 റണ്ണുകളുടെ ദൂരം ഉണ്ടായിരുന്നു.

പ്രതിബന്ധം ആയി നിന്നിരുന്നത് ഷഹീൻ അഫ്രിഡിയായിരുന്നു. ടൂർണ്ണമെൻ്റിലെ ഏറ്റവും മികച്ച ബോളർമാരിലൊരാൾ.

വേഡിന് ഒരു ചുവട് പോലും പിഴച്ചില്ല. സിക്സ്,സിക്സ്,സിക്സ്…!”

ജീവിതം നിങ്ങളെ തളർത്തുമ്പോൾ മാത്യു വേഡിനെപ്പോലെ അതിജീവിക്കുക…!

വിമർശനങ്ങളെ നിങ്ങൾ മാത്യു വേഡിനെപ്പോലെ അടിച്ചകറ്റുക…!

തിരിച്ചുവരാനുള്ള അവസരങ്ങൾ നമുക്ക് ലഭിക്കുമ്പോൾ നാം മാത്യു വേഡ് ആയി അവതാരമെടുക്കുക…!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News