ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ ആണെന്ന നടി കങ്കണ റണാവത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ശക്തം. കങ്കണയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച പത്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്രീയ പാർട്ടികളും നേതാക്കളും രംഗത്തുവന്നിരിക്കുകയാണിപ്പോൾ.
പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരല്ലാത്തവര്‍ക്ക് അതു നല്‍കിയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് കങ്കണയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. പ്രസ്താവനയുടെ പേരില്‍ കങ്കണ എല്ലാ ഇന്ത്യക്കാരോടും മാപ്പു പറയണം. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനവും സമരസേനാനികളുടെ ത്യാഗവുമാണ് അപമാനിക്കപ്പെട്ടത്. അധിക്ഷേപങ്ങളുന്നയിക്കുന്ന ഒരു സ്ത്രീയുടെ കൈയില്‍നിന്ന് സര്‍ക്കാര്‍ അഭിമാനകരമായ പദ്മ പുരസ്‌കാരം തിരിച്ചെടുക്കണം-വല്ലഭ് പറഞ്ഞു.
അതേസമയം, കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് മുന്‍കേന്ദ്രമന്ത്രിയായ ആനന്ദ ശര്‍മയും ആവശ്യപ്പെട്ടു. ഇതുപോലെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് അവരുടെ മാനസികനില കൂടി പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഭാവിയില്‍ അവര്‍ രാജ്യത്തേയോ വീരപുരുഷന്മാരേയോ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും ആനന്ദ ശര്‍മ ട്വീറ്റ് ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ കോണ്‍ഗ്രസ് ഭരണം ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നെന്നും 1947-ല്‍ കിട്ടിയെന്നു പറയുന്ന സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നല്‍കിയ ഭിക്ഷയാണെന്നുമാണ് കങ്കണ പറഞ്ഞത്. യഥാര്‍ഥ സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here