മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്. സത്യവാങ്മൂലത്തിലെവിടെയും മരം മുറിക്കാന്‍ കേരളം സമ്മതിച്ചു എന്ന് പറയുന്നില്ല.
കേസിന്റെ തുടര്‍ വാദങ്ങള്‍ നടക്കുമ്പോള്‍ ആധികാരികമായ വാദം നടക്കുന്നത് ഈ സത്യവാങ്മൂലം ചൂണ്ടികാട്ടിയാവും. സംസ്ഥാന സര്‍ക്കാര്‍ മരം മുറി അനുമതി നല്‍കി എന്ന മാധ്യമ പ്രചരണത്തിന്റെ മുനയൊടിക്കുന്നതാണ് നവംബര്‍ 8 ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം
മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിലായി രണ്ട് കാര്യങ്ങളാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചത്. ഒക്ടോബര്‍ 27 ന് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി ജി പ്രകാശ് കൊടുത്ത റിപ്പോര്‍ട്ടും, നവംബര്‍ 8 ന് കേരളം സമര്‍പ്പിച്ച വിശദമായ സത്യവാങ്മൂലവും.
15 മരങ്ങള്‍ മുറിക്കുന്നതിനുളള തമിഴ്‌നാടിന്റെ അപേക്ഷ ലഭിച്ചെങ്കിലും അത് ക്രമപ്രകാരമല്ലെന്ന് ഒക്ടോബര്‍ 27 ന് തന്നെ കൊടുത്ത നാല് പേജ് റിപ്പോര്‍ട്ടില്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന സീനീയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ജി പ്രകാശ് ചൂണ്ടികാട്ടിയിരുന്നു
പരിഗണനാവിഷയങ്ങള്‍ എന്ന ഭാഗത്തെ ആറാം നമ്പര്‍ ക്ലോസ് ആയിട്ടാണ് സെപ്റ്റംബര്‍ 17 ന് സെക്രട്ടറി തല മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ കോടതി കേരളത്തിന്റെ കേസ് കേള്‍ക്കുമ്പോള്‍ ആധികാരിക രേഖയായി പരിഗണിക്കുന്നത് സത്യവാങ്മൂലമാണ് . 330 പേജുകള്‍ ഉളള സത്യവാങ്മൂലത്തിലെവിടെയും മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കി എന്ന് പറയുന്നില്ല. ഇതോടെ കേരളത്തിന്റെ വാദമുഖത്തിന് കൂടുതല്‍ ബലം ലഭിക്കും.
തമിഴ്‌നാടിന്റെ റൂള്‍ കര്‍വ്വ് ശരിയല്ലെന്നും, മഴയും പേമാരിയും ഉണ്ടാവുന്ന ഘട്ടത്തില്‍ 139 അടിവരെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരളം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍വാദങ്ങളെന്ന് ഇരിക്കെ ചില വാര്‍ത്താ മാധ്യമങ്ങള്‍ ഒക്ടോബര്‍ 27 കൊടുത്ത നോട്ടിലെ ആറാം നമ്പര്‍ ക്ലോസ് എടുത്തുയര്‍ത്തി മരം മുറി സര്‍ക്കാര്‍ അറിഞ്ഞിരുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here