ശബരിമലയിൽ ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്യുന്ന ഭക്തരുടെ സ്വകാര്യത സംരക്ഷിക്കപ്പെട്ടിട്ടുണ്ടന്ന് സര്‍ക്കാര്‍. വിവരങ്ങൾ സുരക്ഷിതമാണന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഭക്തർക്ക് സ്പോട്ട് ബുക്കിംഗിന് അവസരം ഒരുക്കിയിട്ടുണ്ടന്നും സർക്കാർ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അതേ സമയം പമ്പ-ത്രിവേണിയിലെ
ഞുണങ്ങാറിൽ താൽക്കാലിക പാലം നിർമ്മിക്കുന്നതിന്
സൈന്യത്തിൻ്റെ സഹായം ലഭ്യമാവുമോ എന്നറിയിക്കാൻ
കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി.
വെർച്വൽ ക്യൂ സംവിധാനത്തിൻ്റെ നടത്തിപ്പ് ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍, കോടതി നിർദേശ പ്രകാരമാണ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.
വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തെത്തുന്ന ഭക്തരുടെ സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തിരിച്ചറിയൽ വിവരങ്ങൾ രഹസ്യ കോഡുകളിലേക്ക് മാറ്റിയിരിക്കുകയാണന്നും
പരിശോധന ഉദ്യോഗസ്ഥർക്ക് അപ്രാപ്യമാണന്നും സർക്കാർ
വ്യക്തമാക്കി.
തിരിച്ചറിയൽ നമ്പറുകൾ തെരച്ചിലിന് സാധ്യമാവാത്തവിധം അവ്യക്തമാണെന്നും അറിയിച്ചു. ഈ മണ്ഡലകാലത്തേക്കായി ഈ മാസം പത്ത് മുതൽ ഡിസംബർ 19 വരെ 18,30,000 വെർച്വൽ കൂപ്പണുകൾ അനുവദിച്ചതായും 13,34,337 ഭക്തർ ബുക്ക് ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ 2,06,246 പേർ ബുക്കിംഗ് റദ്ദാക്കിയതായും സർക്കാർ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നിലയ്ക്കൽ, എരുമേലി, കുമളി എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ നമ്പർ ഇല്ലാത്തവർക്കും ബുക്കിംഗിന് അവസരമുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേ സമയം പമ്പ-ത്രിവേണിയിലെ ഞുണങ്ങാറിൽ താൽക്കാലിക പാലം നിർമ്മിക്കുന്നതിന് സൈന്യത്തിൻ്റെ സഹായം
ലഭ്യമാവുമോ എന്നറിയിക്കാൻ കേന്ദ്ര സർക്കാരിനോട്
ഹൈക്കോടതി നിർദേശിച്ചു.
ബെയ് ലി പാലം അടിയന്തരമായി നിർമിക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച്ച നിലപാടറിയിക്കണം. കേന്ദ്ര സർക്കാരിനെ കേസിൽ കക്ഷി ചേർത്ത കോടതി ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തും.കഴിഞ്ഞ ദിവസം ഉണ്ടായ
മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചുപോയെന്നും നടപടി വേണമെന്നുമുള്ള സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി.ജി. അജിത് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി.
പാലം ഒലിച്ചുപോയതിനാൽ സ്വീവേജ് പ്ലാൻ്റ്, ഇൻസിനറേറ്റർ, കെമിക്കൽ പ്ലാൻറ് എന്നിവയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണന്നാണ് കമ്മീഷണറുടെ റിപ്പോർട്ട്. 20l 8 ലെ പ്രളയത്തിൽ ഞുണങ്ങാർ പാലം ഒലിച്ചുപോയിരുന്നു. താൽക്കാലികമായി നിർമിച്ച പാലമാണ് വീണ്ടും തകർന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here