മോന്‍സന്‍ വിവാദം; തടിയൂരാന്‍ ശ്രമവുമായി കെ സുധാകരന്‍

സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് കെ സുധാകരനെ ഒഴിവാക്കുന്നതിനായി സഹായിയുടെ ഇടപെടല്‍.കേസിലെ പരാതിക്കാരെയും മോന്‍സനെതിരായ പോക്സോകേസ് അന്വേഷിയ്ക്കുന്ന ഉദ്യോഗസ്ഥരെയും സ്വാധീനിയ്ക്കാന്‍ സുധാകരന്റെ സഹായി എബിന്‍ ഏബ്രഹാം ശ്രമിയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖയും കൈരളി ന്യൂസിന് ലഭിച്ചു.മോന്‍സനെതിരെ പരാതി നല്‍കുമെന്ന മുന്‍ പ്രഖ്യാപനം കെ.പി.സി.പ്രസിഡണ്ട് മുക്കിയതോടെ ദുരൂഹതകള്‍ മറനീക്കി പുറത്തുവരികയാണ്.

കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവായ എബിന്‍ എബ്രഹാമാണ് സുധാകരനെ വിവാദങ്ങളില്‍ നിന്ന് കര കയറ്റാനുള്ള ദൗത്യവുമായി രംഗത്തിറങ്ങിയത്. മോന്‍സനെതിരായ പരാതിക്കാര്‍ തങ്ങുന്ന കൊച്ചിയിലെ ഹോട്ടലിലെത്തി പരാതിക്കാരുമായി കെ.സുധാകരനുവേണ്ടി എബിന്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളി വാര്‍ത്താ സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു.

മോന്‍സനുമായി ബന്ധപ്പെടുത്തി ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ നിന്ന് സുധാകരനെ രക്ഷപ്പെടുത്തുകയായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് സന്ധിസംഭാഷണം നടന്നതായി പരാതിക്കാരന്‍ ഷമീറും സ്ഥിരീകരിയ്ക്കുന്നു.

മോന്‍സനെതിരായ പോക്സോ കേസ് അന്വേഷിയ്ക്കുന്ന പോലീസുദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ എബിന്‍ എബ്രഹാം ശ്രമിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

അന്വേഷണ ഉദ്യോഗസ്ഥനുമായി അടുപ്പം പുലര്‍ത്തുന്ന മറ്റൊരു പോലീസുദ്യോഗസ്ഥനുമായി എബിന്‍ സംസാരിയ്ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.മോന്‍സനുമായി ബന്ധപ്പെട്ട സാക്ഷികളിലൊരാളുടെ അറസ്റ്റുണ്ടാവുമോ എന്നതില്‍ വ്യക്തത തേടുകയായിരുന്നു എബിന്‍

തട്ടുപ്പുകേസില്‍ മോന്‍സണ്‍ അറസ്റ്റിലായശേഷവും മാനേജരടക്കമുള്ള മോന്‍സന്റെ ജീവനക്കാരുമായി എബിന്‍ ഇടപെട്ടതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.രണ്ടരവര്‍ഷത്തോളം മോന്‍സന്റെ ജീവനക്കാരനായിരുന്ന എബിനായിരുന്നു കെ.സുധാകരന്റെ എറണാകുളം ജില്ലയിലെ പരിപാടികളുടെ ഏകോപന ചുമതല.

ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വ്യാജ ചികിത്സ നടത്തിയ സംഭവത്തില്‍ മോന്‍സനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നത്.എന്നാല്‍ ഇതുവരെയും മോന്‍സനെതിരെ പരാതി നല്‍കാന്‍ തയ്യാറാകാത്ത കെ സുധാകരന്റെ നിലപാടും ദുരൂഹമാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here