സുകുമാരകുറുപ്പിന് രക്ഷപ്പെടാൻ ചില പൊലീസ് ഉദ്യോഗസ്ഥർ വഴിയൊരുക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റേയും അദ്ദേഹത്തിന്റെ ഭാര്യയുടെയും വെളിപ്പെടുത്തൽ.
സുകുമാരകുറുപ്പ് ആലുവ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു എന്ന വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പിടിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയർഡ് എസ്പി പി എം ഹരിദാസും ഭാര്യ വസുന്ധരയും കൈരളി ന്യൂസിനോട് പറഞ്ഞു.
സുകുമാരക്കുറുപ്പ് എവിടെ? 37 കൊല്ലം മുമ്പ് ഇതേ ചോദ്യത്തിന് ഉത്തരം തേടിയിറങ്ങിയ കൊല്ലത്തുകാരനാണ് ചാക്കോ വധക്കേസ് അന്വേഷിച്ച എസ്‌പി പി എം ഹരിദാസ്.കൊല്ലം അയത്തിൽ പാൽക്കുളങ്ങരയിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന് ഇപ്പോൾ വയസ്സ് 82. പ്രതി സുകുമാരകുറുപ്പിനെ പിടികൂടാൻ കഴിയാത്തതിന്റെ നഷ്ടബോധം ഇപ്പോഴും ഈ റിട്ടയർഡ് ഉദ്യോഗസ്ഥനെ അലട്ടുന്നു.ആലുവ ലോഡ്ജിൽ പ്രതി ഒളിവിൽ ഉണ്ടന്നറിഞ്ഞിട്ടും പിടിക്കാൻ കഴിയാതെ പോയി മേലുദ്യോഗസ്ഥർ താൻ പോകുന്നത് തടഞ്ഞു.
അതേസമയം, പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നോ മേലുദ്യോഗസ്ഥരുടെ അന്നത്തെ ലക്ഷ്യമെന്ന് ഭാര്യ വസുന്ധരക്ക് സംശയം ബാക്കി. ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടാകാമെന്നും എസ്പി പി.എം ഹരിദാസിന്റെ ഭാര്യ വെളിപ്പെടുത്തി. അക്കാലത്ത് ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും വസുന്ധര പറഞ്ഞു.
1984ൽ ചെങ്ങന്നൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും യാത്രകൾ, തലനാരിഴ കീറിയ തെളിവെടുപ്പും ശാസ്‌ത്രീയപരിശോധനകളും.
കേരളത്തിൽ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ് ചെയ്‌തു. എന്നാൽ, മികച്ച സർവീസ് റെക്കോഡുള്ള ഹരിദാസിന് വർഷങ്ങൾ നീണ്ട അന്വേഷണത്തിലും മുഖ്യപ്രതിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനായില്ല. അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് നിഗമനത്തിലെത്തി. എന്നാൽ, കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here