
എപ്പോഴും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് നടൻ സൂര്യ. പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് സഹായവുമായി സൂര്യ രംഗത്തുവന്നിരിന്നു. ഈ പ്രസ്താവനയിലാണ് സിപിഐഎമ്മിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചത്. സിപിഐഎം ഔദ്യോഗിക പേജിൽ തമിഴ്നാട് നേതൃത്വം ഇക്കാര്യം പങ്കിട്ടു. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പാര്‍വതി അമ്മാളിന്റെ വിഷയത്തില്‍ സൂര്യയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും സിപിഐഎം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന്റെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപമായാണ് 10 ലക്ഷം രൂപ താരം പാർവതി അമ്മാളിന്റെ പേരിൽ ബാങ്കിൽ ഇട്ടിരിക്കുന്നത്. ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തും. മരണശേഷം മക്കൾക്ക് തുക ലഭിക്കും. മുൻപ് ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.
‘ജയ് ഭീമിലെ’ സെൻഗിണി എന്ന കഥാപാത്രമാണ് പാർവതിയുടെ ജീവിതം പറഞ്ഞത്. എന്നാൽ സിനിമയിലെ സെൻഗിണിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പാർവതിയുടെ ഇപ്പോഴത്തെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബ സമേതം താമസിക്കുന്നത്. യഥാർഥ ‘സെൻഗിണി’യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ് ചിത്രത്തിന് പ്രചോദനമേകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here