‘കുറുപ്പി’ല്‍ മലയാളിത്തമുള്ള കുട്ടിയായി ശോഭിതയെ തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും ശോഭിതക്ക് തന്നെ; ദുല്‍ഖര്‍

കൊവിഡിന് ശേഷം തീയറ്ററുകളില്‍ ആഘോഷമാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ 50 കോടി ക്ലബിലേക്ക്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം ആറു കോടിയില്‍ അധികം രൂപ ചിത്രം നേടിയിരുന്നു. ലോകമെമ്പാടും 1500 സ്‌ക്രീനിലാണ് കുറുപ്പ് എത്തിയത്.

എല്ലായിടത്തും മികച്ച പ്രതികരണമാണ് സിനിമ നേടിയത്. ഇതിന് പിന്നാലെയാണ് ചിത്രം 50 കോടി പിന്നിടുന്നത്. കേരളത്തിലെ ആദ്യ അതിവേഗ 50 കോടി നേടുന്ന സിനിമ കൂടിയാവുകയാണ് കുറുപ്പ്.

ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ശോഭിത ധൂലിപാലിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തില്‍ മലയാളിത്തമുള്ള കുട്ടിയായി തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും ശോഭിതക്ക് തന്നെയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ഞാനും ശ്രീനാഥും ശോഭിത ചെയ്ത വര്‍ക്കുകള്‍ കണ്ടിട്ടുണ്ട്. കഥാപാത്രത്തിന് യോജിച്ച ആള്‍ തന്നെയെന്ന് തോന്നി. ആ കാലഘട്ടത്തിലെ സത്രീകള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയായിരുന്നു ശോഭിതയും. നാട്ടിന്‍ പുറത്തുകാരായ സ്ത്രീകളുടെ രീതികള്‍ ശോഭിത നന്നായി നിരീക്ഷിച്ചിരുന്നു.

അക്കാദമിക്കായ ഒരു വ്യക്തിയാണ് ശോഭിത. സിനിമയുടെ ആര്‍ട്ടും ക്രാഫ്റ്റും നന്നായി ശ്രദ്ധിക്കും. ശോഭിത പരിശ്രമിച്ചത് പോലെ ഞാന്‍ ചെയ്‌തോ എന്ന് ഇടക്ക് സംശയം തോന്നി. അവര്‍ ചെയ്യുന്നത് അത്ര സാധാരണമായ കാര്യമല്ല. മലയാളിയെ പോലെ തന്നെ തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്കാര്‍ക്കും അതിലൊരു കൈയ്യുമില്ല. അവരുടെ കഴിവാണ്, ദുല്‍ഖര്‍ പറഞ്ഞു

ശോഭിതയുടെ അഭിനയത്തെ പറ്റി ദുല്‍ഖര്‍ ഫേസ്ബുക്കിലും കുറിച്ചിരുന്നു. ‘ശോഭിത ധൂലിപാല സുന്ദരിയായ ശാരദയായി കുറുപ്പില്‍ ജീവിക്കുന്നു. നിങ്ങള്‍ കുറുപ്പിന്റെ ഭാഗമായത് ഞങ്ങളുടെ ഭാഗ്യമാണ്. ശാരദയായി അവര്‍ മാറിയ രീതി, ചിത്രീകരണ സമയത്ത് കാണിച്ച ആത്മാര്‍ത്ഥ, പരിചയമില്ലാത്ത ഒരു പ്രൊഡക്ഷന്‍ ഹൗസിനോടുള്ള ക്ഷമ എന്നിവയെല്ലാം ഞങ്ങള്‍ ഒരിക്കലും മറക്കില്ല’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ചിത്രത്തില്‍ സുകുമാര കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ കഥാപാത്രമാണ് ശോഭിത അവതരിപ്പിച്ചത്. നിവിന്‍ പോളി ചിത്രമായ മൂത്തോനായിരുന്നു ശോഭിതയുടെ ആദ്യമലയാള ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here