ലോകത്തെ വിറപ്പിച്ച കൊവിഡ് വൈറസിന് 2 വയസ്

ലോകത്തെ പിടിച്ച് വിറപ്പിച്ച കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഇന്നേക്ക് 2 വർഷം പിന്നിടുകയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് രോഗിയെ കണ്ടെത്തിയത്. 2019 നവംബർ 17ന് ആയിരുന്നു. പിന്നീട് കൊവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ ലോകത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി മാറി.

ലോകം മാറിമറിഞ്ഞ 2 വർഷമാണു കടന്നുപോകുന്നത്. ആഗോള രാജ്യങ്ങൾ ഇന്നുവരെ കാണാത്ത പ്രതിസന്ധിയുടെ കാലം കൂടിയായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങൾ. കൊവിഡിനെ പ്രതിരോധിക്കാൻ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ രാജ്യങ്ങളുടെ സാമ്പത്തിക നില കൂപ്പുകുത്തി.

കൊവിഡ് വിഴുങ്ങിയ ജീവനും ജീവിതങ്ങളും ഏറെയാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസഷന്റെ കണക്കുപ്രകാരം കൊവിഡ് മഹാമാരിയിൽ ഇതുവരെ പൊലിഞ്ഞത് 5104 899 പേരുടെ ജീവനുകളാണ് (16-11-21 വരെയുള്ള നിരക്കാണിത്). പെട്ടന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിക്ക് മുൻപിൽ രാജ്യങ്ങളും അവിടത്തെ ഭരണകൂടവും പകച്ചു നിൽക്കുകയായിരുന്നു.

ആദ്യ ഘട്ടങ്ങളിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വന്ന വാർത്തകൾ കണ്ണുനിറയാതെ കാണാൻ സാധിക്കില്ല. ഒറ്റപ്പെടലിൽ വിങ്ങിപ്പൊട്ടുന്നവർ, ഉറ്റവരുടെ ജീവൻ രക്ഷിക്കുവാൻ ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക് ഓടുന്നവർ, ഗത്യന്തരമില്ലാതെ ആരോഗ്യ പ്രവർത്തകരോട് ക്ഷോഭിക്കുന്നവർ, മരുന്നിനും ഭക്ഷണത്തിനുമായി കേണപേക്ഷിക്കുന്നവർ ഇങ്ങനെ നീളുന്നു മഹാമാരിക്കാലത്തെ പൊള്ളുന്ന ഓർമകൾ.

അതേസമയം ഇന്ത്യയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത് ജനുവരി 30ന് തൃശൂരിലാണ്. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയിലാണ് ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ആ സമയത്ത് ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാര്യമായി അറിഞ്ഞുവരുന്നതേയുള്ളു. തൊട്ട് പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തി. എന്നാൽ ആ ഘട്ടത്തിൽ മറ്റുള്ളവരിലേക്ക് രോഗം പടരാതെ നോക്കാൻ സംസ്ഥാനത്തെ ആരോ​ഗ്യ വകുപ്പിന് കഴിഞ്ഞു.

മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കൊവിഡിന്റെ കരാള ഹസ്തങ്ങളിൽ ഇന്ത്യയും കുടുങ്ങി എന്ന കാര്യം ഉറപ്പായി . പിന്നീട് സൂക്ഷമവും കാര്യക്ഷമവുമായ പ്രതിരോധപ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ നേതൃത്വത്തിലുണ്ടായത്. പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍ തുടങ്ങിയവയിലൂടെ കേരളം ആദ്യ ഘട്ടത്തിൽ കൊവിഡിനെ പിടിച്ചുകെട്ടുന്നതിൽ വിജയിക്കുകയും ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് സംഭവിച്ച വീഴ്ചയുടെ ഫലമായി ഗംഗയിലൂടെ മൃതദേഹം ഒഴുകി നടക്കുമ്പോഴും, കേരളം ഒരു ജീവൻ പോലും മഹാമാരിക്ക് വിട്ട് കൊടുക്കില്ല എന്ന ലക്ഷ്യത്തോടെ പൊരുതുകയായിരുന്നു. അതുകൊണ്ട് തന്നെ മരണനിരക്ക് ഉയരാതെ പിടിച്ചുകെട്ടാൻ കേരള സർക്കാരിന് സാധിച്ചു.

മഹാമാരികാലത്ത് പട്ടിണിലായ പൗരന്മാരുടെ നേരെ മോദി സർക്കാർ കണ്ണടയ്ക്കുമ്പോൾ, ഒരാൾ പോലും പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സൗജന്യ റേഷൻ നൽകുകയും, മുടക്കം വരാതെ സാമൂഹിക ക്ഷേമ പെൻഷൻ ഉറപ്പാക്കിയതും ഏറെ ശ്രദ്ധേയമാണ്.

കൊവിഡ് ലോക രാജ്യങ്ങളെ സ്തംഭിപ്പിച്ചതുപോലെ ഇന്ത്യയെയും പ്രതിസന്ധിലാക്കിയിരുന്നു. പ്രതിരോധപ്രവർത്തങ്ങളിലെ പാളിച്ച മൂലം കേന്ദ്രം നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും കാര്യക്ഷമമായ പ്രവർത്തങ്ങളിലൂടെ രാജ്യത്തിൻറെ യശസ് ആഗോള തലത്തിൽ ഉയർത്തി പിടിക്കുവാൻ കേരളത്തിന് സാധിച്ചുവെന്നത് പ്രശംസനീയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News