ക്ഷേത്രത്തിനായി ഭൂമിദാനം ചെയ്യാത്തതിന് സമുദായത്തില്‍ നിന്ന് പുറത്താക്കി: ഗോമൂത്രം കുടിക്കാന്‍ നിര്‍ദേശം

ക്ഷേത്രത്തിനായി ഭൂമിദാനം ചെയ്യാത്തതിന് സമുദായത്തില്‍ നിന്ന് ഒരു കുടുംബത്തെ പുറത്താക്കി. കൂടാതെ സമുദായത്തിലേക്ക് തിരികെ വരണമെങ്കില്‍ ഗോമൂത്രം കുടിക്കാനും താടി വടിച്ച് തലയില്‍ ചെരുപ്പ് വഹിച്ചുകൊണ്ട് തെരുവിലൂടെ നടക്കാനും പഞ്ചായത്തിന്റെ നിര്‍ദേശം.മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്.

ഗുണയിലെ ശിവാജി നഗര്‍ പ്രദേശത്തെ താമസക്കാരനായ ഹിരാലാല്‍ ഘോഷിയെയും കുടുംബത്തെയുമാണ് സമുദായത്തില്‍ നിന്നും പുറത്താക്കിയത്. ഇതിനെതിരെ ഹിരാലാല്‍ ജില്ലാ കലക്ടര്‍ക്ക് കുടുംബം പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ക്ഷേത്രം പണിയുന്നതിനായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ദാനം ചെയ്യുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചതെന്നും ഘോഷി ജില്ലാ കലക്ടറോട് പറഞ്ഞു.

ക്ഷേത്രം നിര്‍മിക്കാന്‍ പറഞ്ഞ സ്ഥലത്തിന്റെ ഒരു ഭാഗം ഞങ്ങളുടെ കുടുംബം സംഭാവന ചെയ്തു, പക്ഷേ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഞങ്ങളുടെ മുഴുവന്‍ ഭൂമിയും വേണം. ഈ ആവശ്യം നിരസിച്ചപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് ആരും പോകരുത്, സമുദായത്തില്‍ നിന്നുള്ള ആരെയും കുടുംബത്തില്‍ വിവാഹം കഴിക്കാന്‍ അനുവദിക്കില്ല എന്ന നിബന്ധനയോടെ ഞങ്ങളുടെ കുടുംബത്തെ സമുദായത്തില്‍ നിന്ന് പുറത്താക്കി” ഹിരാലാലിന്റെ പരാതിയില്‍ പറയുന്നു.

പുറത്താക്കലിനെക്കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍ ഹിരാലാല്‍ ഇതു ഫോണില്‍ പകര്‍ത്തിയതും പഞ്ചായത്തിനെ പ്രകോപനത്തിനിരയാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഫ്രാങ്ക് നൊബേല്‍ പറഞ്ഞു. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ നിയമാനുസൃതമായി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here