പ്രസവിച്ച ഉടൻ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അന്വേഷണ സംഘം പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സെഷൻസ് കോടതിയിലായിരിക്കും കേസിന്റെ വിചാരണ. കേസിൽ കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) മാത്രമാണ് പ്രതി.
നവജാത ശിശുവിനെ ഉപേക്ഷിക്കൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റമാണ് രേഷ്‌മയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. രേഷ്മയുടെ ഭർത്താവ് വിഷ്‌ണു ഉൾപ്പെടെ 54 സാക്ഷികളുണ്ട്.
55 പേജുള്ള കുറ്റപത്രത്തിൽ 20 പേജ് അനുബന്ധ രേഖകളാണ്. പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ 22ന് അറസ്റ്റിലായ രേഷ്‌മയ്‌ക്കെതിരെ നരഹത്യയ്‌ക്കാണ് കേസെടുത്തിരുന്നത്.
അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതിനാൽ രേഷ്‌മയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നു. രേഷ്‌മ കാമുകൻ ‘അനന്തു’വുമായി ഫെയ്‌സ്‌ബുക്ക് മെസഞ്ചർ വഴി നടത്തിയ ചാറ്റുകളുടെ ഇന്റർനെറ്റ് പ്രൊട്ടോകോൾ ഡീറ്റയിൽസ് റിപ്പോർട്ട് ഫെയ്‌സ്‌ബുക്കിൽനിന്ന് അന്വേഷക സംഘത്തിന് ലഭിച്ചിട്ടില്ല.
കാമുകനായി നടിച്ച് ചാറ്റ് നടത്തിയിരുന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളായആര്യ (23), ഗ്രീഷ്മ (22) എന്നിവരെ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇവർ മെസഞ്ചർ വഴി നടത്തിയ ചാറ്റുകളുടെ വിശദവിവരങ്ങളാണ് ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്. ഫെയ്‌സ്‌ബുക്കിൽനിന്ന് വിവരങ്ങൾ ലഭിക്കാത്തത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
വീടിന് പിന്നിലെ റബർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ജനുവരി അഞ്ചിനാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആറു മാസത്തിനു ശേഷം ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here