കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു. അതേസമയം കേസിൽ അറസ്റ്റിലായ ഹോട്ടലുടമ റോയി ജെ വയലാട്ടുൾപ്പടെ ഉള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ജില്ലാ ക്രൈം ബ്രാഞ്ചിനു കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറാനാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എസിപി ബിജി ജോർജ് അന്വേഷണത്തിന് നേതൃത്വം നൽകും. അപകടം നടന്ന രാത്രി ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി സി പി ഐശ്വര്യ ഡോങ്റെ പറഞ്ഞു.
മോഡലുകൾ സഞ്ചരിച്ച കാറിനെ നിരീക്ഷിക്കാൻ ഔഡി കാർ ഡ്രൈവർ സൈജുവിനെ വിട്ടത് താനാണെന്ന് റോയ് വയലാട്ട് മൊഴി നൽകിയിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടമാണെന്നും, യാത്ര ഒഴിവാക്കാനും മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു.
ഇത് അവഗണിച്ചു യാത്ര തുടർന്നതിനാലാണ് സൈജുവിനെ ഇവർക്ക് പിന്നാലെ അയച്ചതെന്നാണ് റോയിയുടെ മൊഴി. നിലവിൽ ഓഡി കാറിൽ പിൻതുടർന്ന സൈജുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും ഇയാൾ ഹാജരായിട്ടില്ല. ഇതേതുടർന്ന് സൈജുവിന് നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും ഡിസിപി ഐശ്വര്യ ഡോങ് റെ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here