കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഐതിഹാസികമായ കര്‍ഷക സമരത്തിനു മുമ്പില്‍ പ്രധാനമന്ത്രി മുട്ടുമടക്കിയെന്ന് സംയുക്ത കര്‍ഷകസമിതി ചെയർമാൻ (കേരളം) സത്യന്‍മൊകേരി . മറ്റു മാര്‍ഗ്ഗങ്ങള്‍ എല്ലാം ഇല്ലാതായപ്പോഴാണ് ജനങ്ങളോട് ക്ഷമചോദിച്ച് പ്രധാനമന്ത്രി ഇന്ന് രംഗത്തു വന്നത്.കര്‍ഷകരുടെ ഐക്യം ഇല്ലാതാക്കി കോര്‍പ്പറേറ്റ് അജണ്ട നടപ്പാക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രധാനമന്ത്രിയും ബിജെപിയും ശ്രമിക്കുകയായിരുന്നു.
കര്‍ഷകരുടെ ഐക്യം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ കര്‍ഷകര്‍ ഇതിനു മറുപടി നല്‍കി. നാമമാത്ര- ദരിദ്രകര്‍ഷകരും, ഇടത്തരം ധനിക-അതിധനിക കര്‍ഷകരും തങ്ങളുടെ നിലനില്‍പ്പിനായി ഒരുമിച്ചു നിന്നു പോരാടി. അവരെ ഭിന്നിപ്പിക്കാനും അടിച്ചമര്‍ത്താനുമുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ക്ഷമചോദിച്ച് നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
കര്‍ഷക സമരത്തിന്റെ വിജയമാണിത്. ഈ വിജയം സാദ്ധ്യമാക്കിയത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഐക്യത്തിലൂടെയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിജയമാണിത്. കര്‍ഷകദ്രോഹ ബില്ല് പാര്‍ലമെന്റ് പാസ്സാക്കി പ്രസിഡന്റ് ഒപ്പിട്ടതോടെ നിയമമായതാണ്. അടുത്ത പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇക്കാര്യത്തെക്കുറിച്ചുള്ള നിയമനിര്‍മ്മാണം നടത്തുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് .
കൃഷിക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രതയോടെയാണ് കാര്യങ്ങളെ നോക്കികാണുന്നത്. മിനിമം സപ്പോര്‍ട്ട് പ്രൈസിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഈ കാര്യങ്ങളില്‍ ഇനിയും വ്യക്തത ആവശ്യമാണ്. സംയുക്ത കര്‍ഷക മോര്‍ച്ച നേതൃത്വം ഇതെല്ലാം പരിശോധിച്ചു വരികയാണ്. ഈ വിജയത്തിനു പിന്നില്‍ അണിനിരന്ന കര്‍ഷകരെയും ഇതര വിഭാഗങ്ങളെയും അഖിലേന്ത്യാ കിസാന്‍ സഭ അഭിവാദ്യം ചെയ്യുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here