വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധുവിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് അന്തസ്സിന് അപമാനമല്ല: വീണ്ടും വിവാദത്തിലായി മുംബൈ കോടതി

അടുത്തിടെയായി വിവാദങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ് മുംബൈ കോടതി. ഇപ്പോള്‍, ദേ അടുത്ത വിവാദം.. വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധുവിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് അന്തസ്സിന് അപമാനമല്ലെന്നാണ് പുതിയ മുംബൈ കോടതി വിധി. പരസ്പരം വികാരങ്ങള്‍ മനസ്സിലാക്കുന്നതിനും സന്തോഷിക്കുന്നതിനും ഇവ പരിഗണിക്കാമെന്നും കോടതി വിധിയില്‍ പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനും ബലാത്സംഗം ചെയ്തതിനും കേസെടുത്ത് 11 വര്‍ഷത്തിനു ശേഷം 36 കാരനായ യുവാവിനെ കോടതി വെറുതെവിട്ടുകൊണ്ടായിരുന്നു കോടതി ഉത്തരവിറക്കിയത്.

36 കാരനായ പ്രതിശ്രുത വരന്‍ വിവാഹത്തിന്റെ പേരില്‍ തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി ആരോപിച്ച കേസിലാണ് കോടതിയുടെ പുതിയ വാദം. 2007ല്‍ മെട്രോമോണിയല്‍ സൈറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആണ്‍കുട്ടിയുടെ അമ്മ വിവാഹത്തിന് എതിരായിരുന്നു. ഇക്കാരണത്താല്‍ 2010-ല്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിവാഹ വാഗ്ദാനം നല്‍കി പിന്മാറുന്നതിനെ വഞ്ചനയെന്നോ ബലാത്സംഗമെന്നോ പറയാനാവില്ലെന്നും കോടതി പറഞ്ഞു.

വിവാഹത്തിന് മുമ്പ് പ്രതിശ്രുതവധുവിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് ഇരുവരും തമ്മിലുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു. ലൈംഗികതയുടെ വികാരം ഉണര്‍ത്തും. ഒരുപക്ഷേ പ്രതിശ്രുത വധുവും അത്തരമൊരു സന്ദേശത്തില്‍ സന്തോഷിക്കും. പ്രതിശ്രുത വധുവിന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന തരത്തില്‍ സന്ദേശത്തെ ബന്ധപ്പെടുത്തുന്നതായി കാണാനാകില്ല. വിവാഹത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത് ഒരാളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്ര അടുപ്പമുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കുമെന്നും കോടതി പറഞ്ഞു.

‘അതെല്ലാം മറുവശത്ത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിന്റെ അതൃപ്തി അറിയിക്കാന്‍ വിവേചനാധികാരമുണ്ടെന്നും മറുവശത്ത് അത്തരമൊരു തെറ്റ് ആവര്‍ത്തിക്കുന്നത് പൊതുവെ ഒഴിവാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി. 11 വര്‍ഷമോ അതിലധികമോ വര്‍ഷമായി നീതിക്കുവേണ്ടി പോരാടുന്ന സ്ത്രീയുടെ വികാരങ്ങളെ മാനിച്ചിട്ടും ഇത് ബലാത്സംഗ കുറ്റമായി പരിഗണിക്കാന്‍ കഴിയുന്ന കേസല്ലെന്ന് കോടതി പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here