കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മയുടെ ആത്മഹത്യ; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ആത്മഹത്യ ചെയ്ത അദിതിയുടെ ബന്ധുക്കള്‍.

ഭര്‍ത്താവിന്റെ അച്ഛന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കും മുന്‍പ് യുവതി ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്ന വീഡിയോയും ആത്മഹത്യാ കുറിപ്പും ബന്ധുക്കള്‍ പുറത്തുവിട്ടു.

അദിതിയുടെ ഭര്‍ത്താവ് നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച മനോവിഷമത്തിലാണ് യുവതി മകള്‍ക്ക് വിഷം നല്‍കി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു.

നവംബര്‍ 8നായിരുന്നു അദിതിയുടെ ഭര്‍ത്താവ് സൂര്യന്‍ ഡി നമ്പൂതിരി കോവിഡ് ബാധിച്ച് മരിക്കുന്നത്. സൂര്യന്‍ നമ്പൂതിരിയുടെ അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച് കൃത്യം രണ്ട് മാസത്തിന് ശേഷം അദിതി തന്റെ അഞ്ചു മാസം മാത്രം പ്രായമുള്ള മകന്‍ കല്‍ക്കിക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭര്‍ത്താവിന്റെ അച്ഛന്റെ മാനസിക പീഡനമാണ് എല്ലാത്തിനും കാരണമെന്ന് മരിച്ച അദിതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് മരിക്കും മുന്‍പ് അദിതി തുറന്നുപറയുന്ന വീഡിയോ സന്ദേശവും, ആത്മഹത്യകുറിപ്പും കുടുംബം പുറത്തുവിട്ടു.

ആത്മഹത്യ കുറിപ്പിലും, ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് പറയുന്നുണ്ട്. കോവിഡ് ബാധിച്ച് ഭര്‍ത്താവ് സൂര്യനും അദ്ദേഹത്തിന്റെ അമ്മയും മരിക്കാന്‍ കാരണം കൃത്യമായ ചികിത്സ നല്‍കാത്തത് മൂലമാണെന്നും പറയുന്നു. ചെങ്ങന്നൂര്‍ ആലായിലെ സ്വന്തം വീട്ടിലാണ് അദിതിയെയും, കുഞ്ഞിനെയും വിഷമുള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here