ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെൻറ് കേസ് പൊളിയുന്നു. ബിനീഷിനെതിരെ യാതൊരു തെളിവും ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി. സംശയം വെച്ച് മാത്രം ഒരാളെ കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കർണ്ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഉത്തരവിൻറെ പൂർണ്ണരൂപം ഇന്നലെയാണ് ഹൈക്കോടതി പരസ്യപ്പെടുത്തിയത്. വിധി പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.
ബിനീഷ് കോടിയേരിക്ക് ജാമ്യം നൽകി കൊണ്ട് കർണ്ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അക്ഷരാർത്ഥത്തിൽ ബിനീഷിനെ ഈ കേസിൽ നിന്ന് തന്നെ കുറ്റവിമുക്തനാക്കുന്നതാണ്. ജാമ്യം നൽകിയ ഉത്തരവിൻ്റെ 36-ാം കാരണം ആയി ചൂണ്ടി കാണിച്ചിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക.
മയക്കുമരുന്ന് കേസിന് സാമ്പത്തിക സഹായം നൽകി എന്ന് എൻഫോഴ്സ്മെൻ്റ് ആരോപിക്കുന്നു. അങ്ങനെ എങ്കിൽ ബിനീഷ് മയക്കുമരുന്ന് കേസിൽ പ്രതിയല്ലല്ലോ എന്ന് കോടതി ഉന്നയിക്കുന്ന ചോദ്യം ഏറെ രാഷ്ട്രീയ മാനങ്ങൾ ഉള്ളതാണ്.
ബിനീഷിന് മുഖ്യ പ്രതിയായ അനൂപ് മുഹമ്മദിൻ്റെ ഹോട്ടലിൽ പണം നിക്ഷേപിച്ചത് പല ഘട്ടങ്ങളിലാണ്. പണത്തിൻ്റെ സിംഹഭാഗവും കൈമാറ്റം ചെയ്തിരിക്കുന്നത് ബാങ്ക് വഴിയും , പല ഘട്ടങ്ങളിലായി ചെറിയ തുകകളും ആയിട്ടാണ്.
ബിനീഷ് പണം നൽകിയത് ഹോട്ടലിൻ്റെ വാടക ,ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളിൽ ആണെന്നും ,എന്നാൽ അനൂപ് ഈ പണം ബിനീഷിന് മടക്കി നൽകി എന്ന് സ്ഥാപിക്കാൻ എൻഫോഴ്സ്മെൻറിന് കഴിഞ്ഞില്ലെന്നും ഉത്തരവിൽ പറയുന്നു.
മയക്കുമരുന്ന് ബിസിനസ് നടത്തിയെങ്കിൽ ബിനീഷിന് ലഭിച്ച ലാഭം എവിടെയെന്ന വലിയ ചോദ്യമാണ് ഉത്തരവിലൂടെ കോടതി മുന്നോട്ട് വെയ്ക്കുന്നത്. പ്രതിയായ ബിനീഷ് മയക്കുമരുന്ന് മുൻപ് ഏതെങ്കിലും കാലത്ത് ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ നഖത്തിൽ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ഉപയോഗിക്കുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി .
മയക്കുമരുന്ന് കേസിലെ ഷെഡ്യൂൾ കുറ്റകൃത്യത്തിൽ പങ്കാളില്ലാത്ത ആൾ എങ്ങനെ അതേ കുറ്റകൃത്യത്തിലെ കള്ളപ്പണ കേസിൽ മാത്രം പ്രതിയാവും എന്ന് കോടതി ചോദിക്കുന്നു. 2500 അധികം പേജുകൾ ഉള്ള ഇ ഡി കുറ്റപത്രത്തിൽ ബിനീഷിനെ ജാമ്യം നൽകാതിക്കാന്‍ തക്ക വിധത്തിലുള്ള തെളിവുകൾ ഇല്ലെന്നും കർണ്ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഉമ ഉത്തരവിലൂടെ വ്യക്തമാക്കി.
പ്രതിയായി പിടികൂടിയ ശേഷം വിവരണാതീതമായ മാനസിക പീഡനം ആണ് ബിനീഷ് കോടിയേരിക്ക് നേരെ ഉണ്ടായത്. ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ച രൂപത്തിൽ മൊഴി നൽകണമെന്നതായിരുന്നു അവരുടെ ആവശ്യം .
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുപ്പം ഉണ്ടെന്ന് മൊഴി നൽകണം എന്ന് തുടർച്ചയായി നിർബന്ധിച്ചു .മൊഴി നൽകിയാൽ 10 ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നും ജാമ്യ ഹർജിയെ ഇ ഡി എതിർക്കില്ലെന്നും വാഗ്ദാനം ചെയ്തു. എന്നാൽ അത്തരം മൊഴി എഴുതി നൽകില്ലെന്ന് ബിനീഷ് പറഞ്ഞതോടെ ഒരു ഘട്ടത്തിൽ ഭാര്യ റിനീറ്റ ,അമ്മ വിനോദിനി എന്നിവരുടെ പേരിൽ അറസ്റ്റ് വാറണ്ട് എഴുതി കാട്ടി ഭീഷണിപ്പെടുത്തി.
കോടാനുകോടികൾ ക്രമക്കേട് നടന്ന കേസിൽ പോലും ആഴ്ച്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ എൻഫോഴ്സ്മെൻറ് കേസിൽ ജാമ്യം ലഭിക്കുമ്പോൾ ,50 ലക്ഷത്തിൽ താഴെ നിയമാനുസൃത മാർഗ്ഗത്തിലൂടെ കൈമാറ്റം ചെയ്തിട്ടും ബിനീഷ് ഒരു വർഷം ജയിലിൽ കഴിയേണ്ടി വന്നത് ഈ കേസിലെ രാഷ്ട്രീയം ഒന്ന് കൊണ്ട് മാത്രമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here