ജയ് ഭീം; ഒരു സമുദായത്തേയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല: ടി ജെ ജ്ഞാനവേൽ

ജയ് ഭീം ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ടി ജെ ജ്ഞാനവേൽ. ഒരു സമുദായത്തേയും അപമാനിക്കാന്‍ താന്‍ ഉദ്ദശിച്ചിട്ടില്ലെന്ന് തമിഴിലെഴുതി പുറത്തിറക്കിയ പ്രസ്താവനയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന പട്ടാളി മക്കള്‍ കക്ഷിയുടെ ആരോപണത്തിന് മറുപടി നല്‍കി.

പ്രസ്താവനയില്‍ പറയുന്നതിങ്ങനെ:

അഗ്‌നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ സിനിമയില്‍ കാണിക്കുന്നുണ്ടെന്നും അഗ്‌നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാര്‍ സംഘം അവകാശപ്പെട്ടു. ഒ.ടി.ടി റിലീസിന് മുന്‍പ് സിനിമ കണ്ടവരാരും അങ്ങനൊരു കലണ്ടര്‍ കണ്ടിരുന്നില്ലെന്നാണ് ജ്ഞാനവേല്‍ വിശദീകരിച്ചത്.

‘കണ്ടിരുന്നെങ്കില്‍ അത് മാറ്റുമായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം ഒരുപാട് പേര്‍ കലണ്ടര്‍ ചൂണ്ടികാണിച്ചിരുന്നു. വിവാദമാകുന്നതിന് മുമ്പ് തന്നെ കലണ്ടറുള്ള ദൃശ്യങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. മാറ്റം വരുത്തുമ്പോള്‍ ആളുകള്‍ ഞങ്ങളെ മനസിലാക്കുമെന്ന് വിചാരിച്ചു.

സംവിധായകനെന്ന നിലയില്‍ ഉത്തരവാദിത്വം എനിക്കാണ്. ഈ വിവാദത്തിലേക്ക് സൂര്യയെ വലിച്ചിഴക്കുന്നത് ശരിയല്ല. ഒരു നിര്‍മാതാവെന്ന നിലയിലും നടനെന്ന നിലയിലും ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുകയാണ് അദ്ദേഹം ചെയ്തത്. സംഭവിച്ചതിനെല്ലാം ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണ്.

ജയ്ഭീം ഒരു സമുദായത്തേയും അപമാനിക്കാന്‍ ഉദ്ദശിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ പ്രയാസമുള്ള സമയത്ത് ഞങ്ങളുടെ ഒപ്പം നിന്ന സിനിമാ സാമുദായിക പ്രവര്‍ത്തകര്‍, രാഷ്ട്രീയസംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ എല്ലാവര്‍ക്കും നന്ദി’ ജ്ഞാനവേല്‍ പറഞ്ഞു. വിവാദത്തിന്റെ പേരില്‍ സൂര്യയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുളർ ആദിവാസി വിഭാഗത്തിൽപ്പെട്ട രാജാക്കണ്ണെന്ന യുവാവിന് നേരെ തമിഴ് നാട് പൊലീസ് നടത്തിയ ക്രൂരതയ്‌ക്കെതിരെ, ഭാര്യ സെൻഗിണി നടത്തുന്ന നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടത്തിൻറെയും ആ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റായ അഭിഭാഷകൻ ചന്ദ്രുവും സിപിഐഎമ്മും നൽകിയ പിന്തുണയുടെയും കഥയാണ് സിനിമ പറയുന്നത്.

തമിഴ്നാട്ടിൽ ആദിവാസി -ദളിത് വിഭാഗങ്ങളിലെ മനുഷ്യർക്ക് നേരെ ഭരണകൂടവും വരേണ്യവർഗ്ഗവും ഇന്നും നടത്തുന്ന അനീതികളുടെ ആയിരക്കണക്കിന് ഉദാഹരണങ്ങളിൽ ഒന്നാണ് രാജാക്കണ്ണിൻറെ അനുഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here