കാട്ടാളന് വാല്‍മീകിയാകാമെങ്കിലും സംഘപരിവാറുകാരന് ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ല; സന്ദീപ് വാര്യരുടെ പോസ്റ്റ് പിന്‍വലിച്ചതില്‍ എസ്. സുദീപ്

ഹലാല്‍ ഭക്ഷണ വിവാദത്തിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ പരിഹസിച്ച മുന്‍ ജഡ്ജി എസ്. സുദീപ്.

കാട്ടാളന് വാല്‍മീകിയാകാം, പക്ഷേ സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാന്‍ കഴിയില്ലായെന്നാണ് എസ് സുദീപ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഓരോ മനുഷ്യായുസിന്റെയും പ്രയത്നം മുഴുവന്‍ ഒറ്റനിമിഷംകൊണ്ട് തകര്‍ക്കുക എന്നതാണ് സംഘപരിവാറുകാരന്റെ കര്‍തവ്യം. സംഘപരിവാറുകാരന്‍ ചിന്തിക്കരുത്, തലച്ചോറുള്ള സംഘിയുണ്ടെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യണമെന്നും എസ് സുദീപ് പരിഹാസ രൂപേണ പറയുന്നു

സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സന്ദീപ് വാര്യര്‍ അദ്ദേഹത്തിന്റെ മനുഷ്യത്വ() പോസ്റ്റ് പിന്‍വലിച്ചതില്‍ നിന്ന് നാം മനസിലാക്കേണ്ട കാര്യങ്ങള്‍:
കാട്ടാളന് വാല്മീകിയാകാം, പക്ഷേ സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാന്‍ കഴിയില്ല.
വിവേകമല്ല, (പൂങ്കുന്നം) വികാരങ്ങളാണ് സംഘപരിവാറുകാരെ നയിക്കുന്നത്.
ഉത്തരവാദിത്തമില്ലായ്മയാണ് സംഘപരിവാറുകാരന്റെ മുഖമുദ്ര.
ഓരോ മനുഷ്യായുസിന്റെയും പ്രയത്‌നം മുഴുവന്‍ ഒറ്റനിമിഷംകൊണ്ട് തകര്‍ക്കുക എന്നതാണ് സംഘപരിവാറുകാരന്റെ കര്‍ത്തവ്യം.
സംഘപരിവാറുകാരന്‍ ചിന്തിക്കരുത്, തലച്ചോറുള്ള സംഘിയുണ്ടെങ്കില്‍ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം.
സംഘപരിവാറുകാരന്‍ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാല്‍ പോലും വിശ്വസിക്കരുത്.
മാപ്പ്:
ഒരു സംഘപരിവാറുകാരന്റെ പോസ്റ്റില്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും കുമ്മോജിയല്ലാത്ത ഒരു റിയാക്ഷന്‍ ഇടാന്‍ ഇടയായതില്‍ ഞാന്‍ എല്ലാ ഇന്ത്യക്കാരോടും നിരുപാധികം മാപ്പു ചോദിക്കുകയും എന്നെ ഞാന്‍ പരസ്യമായി ശാസിക്കുകയും ചെയ്യുന്നു.
ജയ് സവര്‍ക്കര്‍!

ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നായിരുന്നു സന്ദീപ് വാര്യരുടെ പോസ്റ്റ്. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത് എന്നും ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍, ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘ്പരിവാര്‍ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുന്നതിനിടെ സന്ദീപ് വാര്യര്‍ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തുവന്നത് ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറിക്കാണ് ഇടയാക്കിയത്. സന്ദീപിനെ തള്ളി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവന്നു. ഇതേതുടര്‍ന്നാണ് തന്റെ പോസ്റ്റ് പിന്‍വലിച്ചത്. പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക്, അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു എന്നാണ് സന്ദീപ് ഇതിന് നല്‍കുന്ന വിശദീകരണം.

അതേസമയം, ആദ്യ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ സന്ദീപിന്റെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ചുകടന്നു. സന്ദീപിന്റെ പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ അജ്ഞാതന്‍ അതിക്രമിച്ച് കയറിയതായാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News