പി ജിയുടെ ഓര്‍മ ദിനത്തില്‍ കവിത പങ്കുവെച്ച് വിനോദ് വൈശാഖി. പിജി ഒരു പുസ്തകം എന്ന് ആരംഭിക്കുന്ന കവിതയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിലൂടെ കവിയും അധ്യാപകനുമായ വിനോദ് വൈശാഖി പങ്കുവച്ചിരിക്കുന്നത്.
മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ പി ഗോവിന്ദപ്പിള്ള ഓര്‍മയായിട്ട് ഇന്ന് 9 വര്‍ഷം.
തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമെന്നുമുദിക്കുന്ന വിജ്ഞാന സൂര്യത, കൊടുങ്കാറ്റിലൊട്ടും പിഴയ്ക്കാത്ത ‘കാലടി’ എന്ന വരികളിലാണ് പിജിയെ കുറിച്ചുള്ള കവിത അവസാനിക്കുന്നത്.
പുസ്തകം
പി ജിയൊരു പുസ്തകം
എപ്പൊഴും മൂളിപ്പറക്കുന്ന
ചുണ്ടുകൾ
ചെമ്പൂവുപോൽ മുഖം
ഭാഷയളന്നു തിളങ്ങുന്ന
കണ്ണുകൾ
“കൈതമേൽ പച്ചയോ
കൈത മേൽപച്ചയോ “
മിന്നലായെത്തിപ്പടരും
നിമിഷമേ..
തുറക്കുവാനായിത്തു-
റക്കാതെപുസ്തകം
ആ കണ്ണടയുണ്ടേൽ
കണ്ണടയാതെ വായന,
എവിടെയാ കണ്ണട
മാർക്സിൽ,
അൽത്തൂസറിൽ
ഗ്രാംഷിയി,ലേതുചരാചര
കോടിയിലൂർജം വമിക്കും
പുൽ വഴിത്താരയിൽ
സ്ഫോടകവസ്തു
വുണ്ടെങ്കിലാ കണ്ണട
സൂചിയെറിഞ്ഞൊദ്യ
ശബ്ദം മുഴക്കിടും,
ലെൻസ്പിടിച്ചുള്ളി-
രിപ്പൊന്നു കാണണം,
പുസ്തകം പൊട്ടിത്തെറിച്ച്
കയർത്തിടും,
എല്ലാം അരിച്ചുപെറുക്കിയീ
ഞങ്ങളെ
കഷ്ടപ്പെടുത്തും’പെരും
ജീവ വാഹിനി’,
ആ
കൈക്കുള്ളിലെത്ര
സുരക്ഷിതമെൻ ഭാഷ,
മൺമറയാതെ നവോത്ഥാന
നായകർ,
കയ്യേണിയേറി
പൂവിറുക്കുമ്പോലെയാ
കൈത്തഴമ്പായി
വിരിയുന്നുഭാഷകൾ
പൂന്താനവും സൈമണും
ശുഭാനന്ദനും
താളുകൾക്കുള്ളില
വർണ്ണരാഷ്ട്രീയവും
മുണ്ടുമടക്കിയുടു
ത്തൊരാവേഗമായ്
പുസ്തക-
മൊക്കെത്തെടു-
ത്തെഴുത്തച്ഛനായ്
പി ജി യൊരു
പൂമരം
ഇലകളിലാകെ
കനമുള്ള പച്ചകൾ
ഏതു നിറങ്ങളിലും
വീണലിഞ്ഞവൻ-
കാതൽ, മഴുവീണ
ടരാത്ത തായ്ത്തടി,
മഴ നനഞ്ഞൊട്ടുമേ
മങ്ങാത്ത പുസ്തകം
ചിന്താലയത്തിൻ്റെ
യുത്തരം,
തെക്കും വടക്കും
കിഴക്കും പടിഞ്ഞാറു
മെന്നുമുദിക്കുന്ന
വിജ്ഞാന സൂര്യത,
കൊടുങ്കാറ്റിലൊട്ടും
പിഴയ്ക്കാത്ത ‘കാലടി’.!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here