യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ മരണപ്പോരാട്ടങ്ങൾ. ഗ്രൂപ്പ് ഇ യിൽ ബാഴ്സലോണയുടെ എതിരാളി ബെൻഫീക്കയാണ്. സാവി ബാഴ്സ മാനേജരായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കൂടിയാണിത്.
ലാലീഗയിൽ എസ്പാന്യോളിനെതിരെ ബാഴ്സയെ വിജയത്തേരേറ്റി പുതിയ ദൗത്യം ആരംഭിച്ച സാവിക്ക് ഇനി പരീക്ഷണം ചാമ്പ്യൻസ് ലീഗിലാണ്. നൂകാംപിലെ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്കയ്ക്കെതിരെയുള്ള മത്സരത്തിൽ വിജയം സുപ്രധാനമാണ് കറ്റാലൻ ക്ലബ്ബിന് .
ഗ്രൂപ്പ് ഇ യിൽ 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്തും ഇത്രയും മത്സരങ്ങളിൽ നിന്ന് 4 പോയിൻറുമായി ബെൻഫിക്ക മൂന്നാം സ്ഥാനത്തുമാണ്. സാവി വന്നതോടെ നവോന്മേഷത്തിലാണ് ബാഴ്സ ക്യാംപ്.
ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് – വിയ്യറയൽ നിർണായക പോരാട്ടം രാത്രി 11:15 ന് നടക്കും. താൽക്കാലിക പരിശീലകൻ മൈക്കൽ കാരിക്കിന്റെ കീഴിലാകും യുണൈറ്റഡ് ഇറങ്ങുക. വിജയം മാത്രമാണ് റെഡ് ഡെവിൾസിന്റെ ലക്ഷ്യം.
അത്ലാന്റ – യങ് ബോയ്സ് നിർണായക മത്സരവും എഫ് ഗ്രൂപ്പിൽ നടക്കും. ഗ്രൂപ്പ് ഇയിൽ നിന്നും പ്രീക്വാർട്ടർ ഉറപ്പാക്കിയ ബയേൺ മ്യൂണിക്കിന് എതിരാളി ഡയനാമോ കീവാണ്. ഗ്രൂപ്പ് എച്ചിലെ സൂപ്പർ പോരിൽ ചെൽസി യുവന്റസിനെ നേരിടും.
നീലപ്പടയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റാം ഫോർഡ് ബ്രിജ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും ഏറെക്കുറെ പ്രീക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ജിയിൽ വോൾഫ്സ്ബർഗ് – സെവിയ്യ നിർണായക പോരാട്ടം അരങ്ങേറും. ഗ്രൂപ്പിലെ മറ്റൊരു പ്രധാന മത്സരത്തിൽ ലില്ലെ, ആർ.ബി സാൽസ്ബർഗിനെ നേരിടും.
ഏതായാലും മാനസിക സമ്മർദ്ദം അതിജീവിച്ച് ചാമ്പ്യൻസ് ലീഗിന്റെ അവസാന 16 ൽ ഇടംനേടുന്ന ടീമുകൾ ഏതൊക്കെയെന്നറിയാനുള്ള കാത്തിരിപ്പിലാണ് കാൽപന്ത് കളി പ്രേമികൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here