നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കും കുടുംബാംഗങ്ങൾക്കുമെതിരേ ആരോപണം ഉന്നയിക്കുന്നതിൽ നിന്ന് മന്ത്രി നവാബ് മാലിക്കിനെ തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളി. അതേസമയം നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോ കുടുക്കിയതാണോയെന്ന് മുംബൈ പൊലീസ് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
സമീർ വാങ്കഡെക്കും കുടുംബാംഗങ്ങൾക്കുമെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് മന്ത്രി നവാബ് മാലിക്കിനെ തടയണമെന്ന വാങ്കഡെയുടെ പിതാവിന്റെ ആവശ്യമാണ് ബോംബെ ഹൈക്കോടതി തള്ളിയത്.
എന്നാൽ കൃത്യമായി വസ്തുതകൾ പരിശോധിച്ച ശേഷമേ പ്രസ്താവനകൾ നടത്താവൂയെന്ന് കോടതി മന്ത്രിയോട് നിർദേശിച്ചു . സമീർ വാങ്കഡെയുടെ വിവാഹവും ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചും മന്ത്രിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സമീറിന്റെ പിതാവ് കോടതിയെ സമീപിച്ചത്.
കേന്ദ്ര സർവീസിൽ ജോലി ലഭിക്കുന്നതിന് വാങ്കഡെ വ്യാജ ജാതി സർട്ടിക്കറ്റ് സമർപ്പിച്ചതായിട്ടാണ് ആരോപണം. ലഹരിവിരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ എൻ.സി.ബി. യുടെ പിടിയിലായതിനു പിന്നാലെയാണ് മന്ത്രി മാലിക് സമീർ വാങ്കഡെയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നത് .
അതേസമയം നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽ നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോ കുടുക്കിയതാണോയെന്ന് മുംബൈ പൊലീസ് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ അറിയിച്ചു. ലഹരി മരുന്ന് ഇടപാടുകൾക്കായി ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മൂൺ മൂൺ ധമെച്ച എന്നിവർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.
ഇതിന് പുറകെ ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് എൻ സി ബി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here