കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്‌ അടയ്‌ക്കുന്നു; എ വിജയരാഘവൻ

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വരുമാന സ്രോതസിന്റെ വാതിലടയ്‌ക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

കേന്ദ്രം വർധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ രാജ്‌ഭവനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ വരുമാനം കുറയ്‌ക്കാൻ കേന്ദ്രം ബോധപൂർവ ശ്രമം നടത്തുന്നു. ഓരോ പതിനഞ്ചു ദിവസത്തിലും എല്ലാ സാധനങ്ങൾക്കും വില വർധിപ്പിക്കുന്നു. വിലക്കയറ്റം എന്തുകൊണ്ട്‌ എന്ന്‌ ചർച്ച ചെയ്യാത്തത്‌ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെ സഹായിക്കാനാണ്‌.

കൊവിഡിനുശേഷം നിർമാണമേഖല പുനരാരംഭിച്ചപ്പോൾ നിർമാണ വസ്‌തുക്കളുടെ വില കുത്തനെ കൂട്ടി. ഉൽപ്പാദനച്ചെലവ്‌ വർധിക്കാതെ തന്നെ ഉൽപ്പന്നങ്ങളുടെ വിലവർധിക്കുന്നു. വിലക്കയറ്റം സൃഷ്ടിക്കാൻ കേന്ദ്രം സ്വന്തം നിലയിൽ ഇന്ധനവില അനിയന്ത്രിതമായി കൂട്ടുകയാണ്‌.

കൊവിഡ്‌ കാലത്തും ലാഭം വർധിച്ചുകൊണ്ടേയിരിക്കുന്ന കോർപറേറ്റുകൾക്കാണ്‌ നികുതിയിളവ്‌ നൽകുന്നത്‌. പെട്രോളിനും ഡീസലിനും 32ഉം 33ഉം രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ അഞ്ചും പത്തും രൂപ മാത്രമാണ്‌ കുറച്ചത്‌.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ കോർപറേറ്റുകൾക്ക്‌ നികുതിയിളവ്‌ പ്രഖ്യാപിക്കുകയല്ല, സാധാരണക്കാരുടെ വാങ്ങൽശേഷി വർധിപ്പിക്കുകയാണ്‌ വേണ്ടത്‌. അതിനു കേന്ദ്രം തയ്യാറല്ല. കഴിഞ്ഞ നാലു വർഷത്തിനിടയിൽ രാജ്യത്ത്‌ പട്ടിണിക്കാരുടെ എണ്ണത്തിൽ 2.23 ശതമാനത്തിന്റെ വർധനവാണുണ്ടായത്‌.

ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ സർവാത്മനാ പിന്തുണയ്‌ക്കുകയാണ്‌ കോൺഗ്രസ്‌. കോൺഗ്രസിന്‌ മുഖ്യശത്രു പിണറായി വിജയനാണ്‌. സുധാകരൻ- സതീശൻ ദ്വയം തലപ്പത്ത്‌ എത്തിയതോടെ കേരളത്തിലെ കോൺഗ്രസിനെ ബിജെപിവൽക്കരിക്കാനാണ്‌ ശ്രമം.

മാധ്യമപ്രവർത്തകരെയും ചലച്ചിത്രതാരത്തെയും നാട്ടുകാരെയും അടക്കം കൈവയ്‌ക്കുന്നതാണോ സെമികേഡർ സംവിധാനമെന്ന്‌ കോൺഗ്രസ്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here