വെള്ളായണി കായല്‍ നവീകരണത്തിന് 96 കോടിയുടെ ഭരണാനുമതി

വെള്ളായണി കായല്‍ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്.

അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്തു തടാകത്തിന്റെ ആഴം കൂട്ടും. ഇതുവഴി കൂടുതല്‍ ജലം ഉള്‍ക്കൊള്ളും. കായലിന്റെ ഇരുവശങ്ങളിലും ഭിത്തി ഇടിയുന്നതു തടയാനും കരിങ്കല്‍ ഭിത്തി കെട്ടാനുള്ള നടപടികളും സ്വീകരിക്കും. കാക്കമൂലയിലും വവ്വാമൂലയിലും വേര്‍പിരിയുന്ന കായല്‍ ബന്ധിപ്പിക്കും. വെള്ളായണി കായലിന്റെ പ്രധാന ശ്രോതസ്സുകളായ 64 കൈത്തോടുകളും കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനും പദ്ധതിയുണ്ട്.

ഇതിനു പുറമേ കായലിലെ ജലം മാലിന്യമുക്തമാക്കാനും തുക നീക്കിവച്ചിട്ടുണ്ട്. കന്നുകാലിച്ചാല്‍- പള്ളിച്ചല്‍ തോട് തുടങ്ങുന്ന ഭാഗത്ത് ലോക് കം ഷട്ടര്‍ സ്ഥാപിക്കും. കൂടുതല്‍ കയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിന് റവന്യൂ വകുപ്പ് ഇടപെട്ട് കായലിന്റെ അതിരുകള്‍ കൃത്യമായി നിര്‍വചിക്കാനും നടപടി സ്വീകരിക്കും.

കായലിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ടൂറിസം വികസനത്തിന് വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. കായലിന്റെ ഇരുവശങ്ങളും മോടി പിടിപ്പിച്ച് ഭംഗിയാക്കി വോക്ക് വേയും സൈക്കില്‍ ട്രാക്കും നിര്‍മിക്കും. ദിവസേന 25000 വിനോദ സഞ്ചാരികളെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കും.

വെള്ളായണി കാര്‍ഷിക കോളജിന്റെ അധീനതയിലുള്ള സ്ഥലത്ത് വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിങ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. കായലിന്റെ ചുറ്റുവട്ടത്തുള്ള മുഴുവന്‍ ബണ്ടു വാക്ക് വേ/ സൈക്കിള്‍ ട്രാക്ക്/ വ്യൂ പോയിന്റ് ആയി വികസിപ്പിക്കും. ബോട്ടിങും വാട്ടര്‍ സ്‌പോര്‍ട്‌സും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാനും തുക വിനിയോഗിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News