ഇന്ധനവില കുറയ്ക്കാൻ എന്ന പേരിൽ കേന്ദ്ര സർക്കാരിൻറെ നീക്കം കൊള്ളലാഭം കൊയ്യാൻ. ബാരലിന് 19 ഡോളർ നിരക്കിൽ കരുതൽ ശേഖരത്തിലേക്ക് വാങ്ങിയ ക്രൂഡോയിൽ ആണ് 80 ഡോളറിന് പൊതുവിപണിയിൽ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
കേന്ദ്ര തീരുവ കുറച്ചത് വഴി ഉണ്ടായ നഷ്ടം നികത്താനാണ് പെട്രോളിയം കമ്പനികൾക്ക് ഉയർന്ന നിരക്കിൽ അസംസ്കൃത എണ്ണ കേന്ദ്ര സർക്കാർ വിൽക്കുന്നത്.ജനരോഷം കടുത്തതോടെ ജനങ്ങൾക്ക് മുകളിൽ ചുമത്തിയിരുന്ന അമിത എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി തോറ്റതോടെ ആണ് കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 6 രൂപയും തീരുവയിൽ കുറയ്ക്കാൻ തയ്യാറായത്. ഇതിൽ സംഭവിച്ച നഷ്ടം നികത്താൻ ആണ് കരുതൽ ശേഖരത്തിൽ നിന്ന് ക്രൂഡോയിൽ പൊതു വിപണിയിൽ വിൽക്കാൻ കേന്ദ്രത്തിൻ്റെ നീക്കം.
വിപണിയിൽ കൂടുതൽ ക്രൂഡോയിൽ ലഭ്യമാക്കി വില നിയന്ത്രിക്കാനാണ് നീക്കം എന്നാണ് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന പ്രചരണം. എന്നാൽ 19 രൂപ ബാരലിനു എന്ന നിരക്കിൽ കരുതൽ ശേഖരത്തിലേക്ക് വാങ്ങിയ 5 ലക്ഷം ടൺ അസംസ്കൃത എണ്ണയാണ് 80 ഡോളറിന് കേന്ദ്ര സർക്കാർ വിൽക്കുന്നത്.
3 ലക്ഷം ടൺ എണ്ണ ഒക്ടോബറിൽ മംഗളൂരുവിലെ റിഫൈനറിക്ക് വിൽപ്പന നടത്തിയതായി ഐഎസ്പിഎൽ വെളിപ്പെടുത്തിയിരുന്നു.1.5 ലക്ഷം ടൺ എണ്ണ ഹിന്ദുസ്ഥാൻ പെട്രോളിയത്തിനും വിറ്റു. 4.5 ലക്ഷം ടൺ കൂടി അധികം മംഗളൂരുവിലെ റിഫൈനറിക്ക് നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കരുതൽ ശേഖരത്തിൻ്റെ ചുമതലയുളള ഇന്ത്യൻ സ്‌ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന് മംഗളൂരു, വിശാഖപട്ടണം, പാടൂർ എന്നിവിടങ്ങളിലാണ് സംഭരണികൾ ഉള്ളത്.കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ ക്രൂഡോയിൽ വില അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 20 ഡോളർ എന്ന നിരക്കിൽ ഇടിഞ്ഞിരുന്നു. അന്ന് 5000 കോടിയുടെ ലാഭത്തിൽ രാജ്യം വാങ്ങിയ അസംസ്കൃത എണ്ണയാണ് ഇപ്പോൾ മറച്ച് വിൽക്കുന്നത്.
അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് ഐഎസ്പിഎല്ലിൻ്റെ മംഗലാപുരത്തെ സംഭരണികൾ ഒന്ന് കൈമാറിയതോടെ കേന്ദ്ര സർക്കാരിൻ്റെ കച്ചവട നീക്കവും നേരത്തെ വ്യക്തമായത് ആണ്.
കരുതൽ എണ്ണ ശേഖരത്തിൽ നിന്ന് 20% ലാഭം ലക്ഷ്യം വെയ്ക്കുന്ന കേന്ദ്ര സര്ക്കാര്‍ , സംഭരണികളിലെ 30% സ്ഥലം പാട്ടത്തിന് നൽകിയും ലാഭം ഉണ്ടാക്കുന്നുണ്ട്. മോദി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ റിസർവ് ബാങ്കിൻ്റെ കരുതൽ ശേഖരവും കേന്ദ്ര സര്ക്കാര് ഏറ്റെടുത്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here