ത്രിപുരയിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്കു നേരെ ബി ജെ പി കൈയേറ്റം; സി പി ഐ എം സുപ്രീം കോടതിയില്‍

ബിജെപിക്കെതിരെ ത്രിപുരയിലെ സി പി ഐ എം നേതൃത്വം സുപ്രീം കോടതിയില്‍. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ ബിജെപി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. സമാന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് തടയാന്‍ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബി ജെ പി ഭീഷണിപ്പെടുത്തുന്നുവെന്ന് സി പി ഐ എം ഹരജിയില്‍ പറയുന്നു. സമാനതകളില്ലാത്ത അക്രമമാണ് അഴിച്ചുവിടുന്നത്. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നുവെന്നും സി പി ഐ എം പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ ആവശ്യം അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുക എന്നത് അവസാന പടിയാണ്, സമാധാനമായി തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് ഡി വൈ ചന്ദ്രചൂഡ്, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഡിജിപിയുടെയും ആഭ്യന്തര വകുപ്പിന്‍റെയും ഉത്തരവാദിത്തമാണിതെന്നും കോടതി വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനം തടയരുതെന്ന് നേരത്തെ സുപ്രീംകോടതി ത്രിപുര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 222 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തങ്ങളുടെ പോളിങ് ഏജന്‍റുമാരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് തൃണണൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. വോട്ട് ചെയ്യാന്‍ ബൂത്തുകള്‍ക്ക് പുറത്ത് കാത്തുനില്‍ക്കുന്നവരെ പോലും ഗുണ്ടകള്‍ കയ്യേറ്റം ചെയ്യുകയാണെന്ന് സി പി ഐ എം നേതാക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News