പ്രിയപ്പെട്ട സഖാവ് പുഷ്പന് ഡിവൈഎഫ്ഐ നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ 27-ന് കൈമാറുന്നു; എ എ റഹീം

കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് 27 ആണ്ട് പിന്നിടുമ്പോൾ വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന പുഷ്പന് വീട് നിര്‍മിച്ച് ഡിവൈഎഫ്‌ഐ. വീടിന്റെ താക്കോല്‍ ഈ മാസം 27-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും.1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ 5 ഡി വൈ എഫ് ഐ സഖാക്കൾ മരണമടഞ്ഞപ്പോൾ, വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയതാണ് സഖാവ് പുഷ്പൻ. സിപിഎംന്റെയും, ഡി വൈ എഫ് ഐയുടെയും സമര വീര്യത്തിന് എന്നെന്നും കരുത്ത് പകരുന്ന ജീവിക്കുന്ന രക്തസാക്ഷി.

യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ നിരായുധരായ സമരക്കാർക്ക് നേരെ നേർക്കുനേർ പൊലീസ് വെടി ഉതിർത്തപ്പോൾ പിന്തിരിഞ്ഞോടാതെ സമരേതിഹാസം രചിച്ചവരെ ഓർമ്മിപ്പിച്ചാണ് ഓരോ നവംബർ 25ഉം കടന്ന് പോകുന്നത്. ഇന്ത്യൻ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്നിയാണ് കൂത്തുപറമ്പ്.

വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നിവർ ജീവൻ നൽകിയത്. കൂത്തുപറമ്പ് ചുവന്ന 1994 നവംബർ 25ന് വെടിയേറ്റ് വീണവരിൽ സഖാവ് പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊള്ളുന്നു. രാജ്യമൊട്ടുക്ക് നടക്കുന്ന യുവജന പോരാട്ടങ്ങളിൽ ഇന്നും ഊർജ്ജമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും പുഷ്പനും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here