മോദിയെ മുട്ടുകുത്തിച്ച ഐതിഹാസിക കർഷക സമരത്തിന് ഇന്ന് ഒരു വയസ്; തുറന്ന യുദ്ധം തുടരാൻ കർഷകർ

മോദി സർക്കാരിനെ മുട്ടുകുത്തിച്ച ഐതിഹാസിക കർഷക സമരത്തിന് ഇന്ന് ഒരു വയസ്. കോർപ്പറേറ്റുകളെ പ്രീണിപ്പിച്ച് കൂടെ നിർത്താൻ പ്രഖ്യാപിച്ച കാർഷിക കരിനിയമങ്ങൾ കർഷകരുടെ പോരാട്ട വീര്യത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വന്നു. മുഴുവൻ അവകാശങ്ങളും അംഗീകരിച്ച് തരുന്നത് വരെ കേന്ദ്ര സർക്കാരിനോട് തുറന്ന യുദ്ധം തുടരാൻ ആണ് രണ്ടാം വർഷത്തിൽ കർഷക സംഘടനകളുടെ തീരുമാനം.

ദില്ലി അതിർത്തിയിലേക്ക് കഴിഞ്ഞ വർഷം ഇതേ ദിവസം കർഷകർ എത്തുമ്പോൾ കണ്ണിൽ കണ്ണീരും നെഞ്ചിൽ ഉറച്ച തീരുമാനവും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അങ്ങോട്ട് 365 ദിനരാത്രങ്ങൾ. തല്ലിച്ചതച്ചും കള്ളക്കേസിൽ കുടുക്കിയും കൊന്ന് തള്ളിയും സമരം പൊളിക്കാൻ കേന്ദ്ര സർക്കാരിന് വേണ്ടി ബിജെപി ശ്രമിച്ചു. സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് നിയമം താത്കാലികമായി മരവിപ്പിച്ചിരിന്നു. ശാശ്വത പരിഹാരത്തിനായി രൂപീകരിച്ച സമിതി റിപ്പോർട്ട് നൽകും വരെ നിയമം നടപ്പിലാക്കരുതെന്നായിരുന്നു സുപ്രീംകോടതി നിലപാട്.

തുടർന്ന് അങ്ങോട്ട് പോരാട്ടം നയിച്ചത് കർഷക സംഘടനകൾ മാത്രമായിരുന്നു. ട്രാക്ടർ റാലിയായും പാർലമെൻറ് മാർച്ച് ആയും രാജ്യ തലസ്ഥാനത്ത് കർഷകർ ഇരച്ചെത്തി. ആൾ ഇന്ത്യാ കിസാൻ സഭ ഉൾപ്പടെയുള്ള അഞ്ഞൂറോളം സംഘടനകൾ സംയുക്ത കിസാൻ മോർച്ച എന്ന ഒരു കുടക്കീഴിൽ ഒന്നിച്ചു. കർഷകർക്ക് ഒപ്പം തൊഴിലാളി വർഗ്ഗവും കൈ കോർത്തതോടെ സമരവേദികൾ പിന്നെയും വ്യാപിച്ചു.

സമരം അവസാനിക്കില്ല എന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ആവശ്യങ്ങൾക്ക് കൂടി അംഗീകാരം ലഭിക്കാൻ ആണ് രണ്ടാം വർഷത്തിൽ കർഷക സമരം ലക്ഷ്യം വയ്ക്കുന്നത്. ഒന്നാം വാർഷിക ദിനത്തിൽ രാജ്യവ്യാപകമായി കർഷകർ സമരം ശക്തിപ്പെടുത്തും. ദില്ലിയിലെ അതിർത്തികളിൽ ഉള്ള സമര കേന്ദ്രങ്ങളിലേക്ക് എത്താൻ കൂടുതൽ കർഷകരോട് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here