ദത്ത് വിവാദത്തില്‍ ടി വി അനുപമയുടെ റിപ്പോർട്ടിനെ വളച്ചൊടിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ. ദത്തിൽ സിഡബ്ല്യൂസിക്കും ശിശുക്ഷേമ സമിതിക്കും പിഴവ് സംഭവിച്ചിട്ടില്ല എന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ ഇതിന് നേർ എതിരാണ് ചില മാധ്യമങ്ങൾ നൽകുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ലെന്ന വാദവും കഴിഞ്ഞ ദിവസത്തെ കോടതി വിധിയോടെ പൊളിഞ്ഞിരുന്നു.
ദത്ത് നടപടികളിൽ വീഴ്ചയില്ലെന്നും കുട്ടി ഉപേക്ഷിക്കപ്പെട്ടത് തന്നെയെന്നും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിൽ എടുത്ത് പറയുന്നുണ്ട്. ഇത് സംബന്ധിച്ച് കൈരളി ന്യൂസ് വാർത്ത പുറത്ത് വിട്ടിരുന്നു.
കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് ലഭിച്ചത് അമ്മത്തൊട്ടിലില്‍ നിന്ന് തന്നെ എന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. കുട്ടിയെ ലഭിച്ച ശേഷം ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതിലും വീഴ്ച്ച സംഭവിച്ചിട്ടില്ല.
2015ലെ ബാലനീതി നിയമവും 2017ലെ അഡോപ്ഷന്‍ റെഗുലേഷനും പ്രകാരം ഉളള എല്ലാ നടപടികളും പൂര്‍ത്തികരിച്ചിട്ടുണ്ട്. ദത്തിന്‍റെ വസ്തുത ഇതാണെന്നിരിക്കെയാണ് അന്വേഷണ റിപ്പോർട്ടിനെ വളച്ചോടിച്ചും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.
സിഡബ്ല്യൂസിയും ശിശുക്ഷേമ സമിതിയും തെറ്റ് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇവർക്കെതിരെ നിയമ നടപടി ഉണ്ടാവും എന്ന തരത്തിലെ പ്രചരണം തീർത്തും ചില ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ളതാണ് എന്നാണ് വ്യക്തമാകുന്നത്.
ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ല എന്നതായിരുന്നു മറ്റൊരു പ്രചാരണം. എന്നാൽ കുടുംബകോടതി വിധിയോടെ അതും തകർന്നു. ഇത് സംബന്ധിച്ച് ഭുരിപക്ഷം മാധ്യമങ്ങളും ഒരു വരി വാർത്ത പോലും നൽകിയില്ല.
കുഞ്ഞിന്‍റെ അമ്മയായ അനുപമയെ സംശയ നിഴലില്‍ നിര്‍ത്തുന്നതും, അച്ഛനായ അജിത്തിനെ കുറ്റപ്പെടുത്തുമായ റിപ്പോര്‍ട്ടാണ് ടിവി അനുപമ ഐഎഎസ് സര്‍ക്കാരിന് കൈമാറിയത്. എന്നാൽ നേർ വിപരീതമായി ഒരു വിഭാഗം മാധ്യമങ്ങൾ നൽകുന്ന വാർത്തയുടെ ലക്ഷ്യം ഷിജുഖാനെ തൽസ്ഥാനത്ത് നിന്നും പുറത്താക്കുക എന്നതാണ് എന്നും ഇതിലൂടെ തെളിയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here