അനധികൃതമായി കളള് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. മാരുതി എർട്ടിഗ കാറിനകത്ത് രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 74 ലിറ്റർ കള്ളാണ് കോവളം പൊലീസ് പിടിച്ചെടുത്തത്. നെയ്യാറ്റിൻകര ചരുവിള സ്വദേശിയും ഷാപ്പുടമയുമായ പ്രവീൺ (62), ഒപ്പമുണ്ടായിരുന്ന മൂന്നുകല്ലിൻമൂട് സ്വദേശി സുനിൽ(48),പാറശ്ശാല സ്വദേശി ജയപാലൻ(60) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ രാവിലെ ആഴാകുളത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. പാച്ചല്ലൂരിൽ നിന്ന് ശേഖരിച്ച കളളാണിതെന്നാണ് സംഘം പൊലീസിന് മൊഴിനൽകിയത്. എക്‌സൈസിന്റെ അനുമതി പത്രമുളള വാഹനത്തിൽ മാത്രമേ കളളുകൊണ്ടുപോകാനാവൂ എന്നിരിക്കെ അനുമതിയില്ലാത്ത സ്വകാര്യ വാഹനത്തിൽസംഘം കള്ള് കടത്തുകയായിരുന്നുവെന്നും വാഹനത്തിന്‍റെ മധ്യഭാഗത്ത് രണ്ട് കന്നാസുകളും ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എസ്.ഐ മാരായ ഷാജി, വേണു,സിപിഒ മാരായ ഷൈൻജോസ്,സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി കള്ള് കടത്താൻ ശ്രമിച്ചതിന് ഇവർക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തുവെന്ന് കോവളം ഇൻസ്‌പെക്ടർ പ്രൈജു.ജി. അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here