പുതിയ കൊവിഡ് വകഭേദം; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനമേർപ്പെടുത്തി രാജ്യങ്ങള്‍

പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ വ്യാപനം തടയാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി രാജ്യങ്ങൾ. ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതല്‍ നടപടിയായി യാത്രക്കാരെ വിലക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം എടുത്തേക്കുമെന്നും വിവരമുണ്ട്. കൊറോണ വൈറസിന്റെ B.1.1.529 വകഭേദത്തിന്റെ നൂറിലധികം കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം അംഗ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ ട്വിറ്ററില്‍ കുറിച്ചു.

വെള്ളിയാഴ്ച രാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജര്‍മ്മനിയുടെ യാത്രാ നിയന്ത്രണങ്ങള്‍ ദക്ഷിണാഫ്രിക്കയെയും ഒരു പക്ഷേ അയല്‍ രാജ്യങ്ങളെയും ബാധിക്കുമെന്ന് ജര്‍മ്മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. ജര്‍മ്മന്‍ പൗരന്മാര്‍ക്ക് മാത്രമേ രാജ്യത്ത് പ്രവേശനം അനുവദിക്കൂ. വാക്‌സിന്‍ എടുത്താലും രാജ്യത്ത് എത്തികഴിഞ്ഞാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

ദക്ഷിണാഫ്രിക്കയില്‍ ഒന്നിലധികം ജനിതകമാറ്റം വന്ന പുതിയ കൊറോണവൈറസിനെ തുടര്‍ന്ന് രാജ്യത്ത് രോഗബാധയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന അണുബാധകളുടെ എണ്ണം നവംബര്‍ ആരംഭം മുതല്‍ പത്ത് മടങ്ങ് വര്‍ദ്ധിച്ചു.

ദക്ഷിണാഫ്രിക്കയില്‍ ബോട്സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. പുതിയ B.1.1.529 വൈറസ് കുറഞ്ഞത് 10 പരിവര്‍ത്തനമെങ്കിലും ഉണ്ടാകും. ഡെല്‍റ്റയ്ക്ക് രണ്ടെണ്ണമോ ബീറ്റയ്ക്ക് മൂന്നെണ്ണമോ ഉള്ളതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ച നാല് വകഭേദങ്ങളില്‍ ഒന്നാണ് ബീറ്റ. വാക്സിനുകള്‍ ഈ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്സ്വാന എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. കൊവിഡ് രോഗബാധ കണ്ടെത്തുന്ന യാത്രക്കാരുടെ സാമ്പിളുകള്‍ നിയുക്ത ജീനോം സ്വീക്വന്‍സിംഗ് ലബോറട്ടറികളിലേക്ക് ഉടന്‍ അയക്കുന്നെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം കൊവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിയേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here