പച്ചക്കറി വില തമിഴ്നാട്ടില്‍ റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ അതിന്‍റെ ഇരട്ടിവിലയുണ്ടായിരുന്ന കേരളത്തില്‍ പച്ചക്കറി വില കുത്തനെ ഇടിഞ്ഞു. ഹോര്‍ട്ടികോര്‍പ്പ് വഴി സര്‍ക്കാര്‍ പച്ചക്കറി വാങ്ങി വിപണിയില്‍ എത്തിച്ചതോടെയാണ് മാര്‍ക്കറ്റില്‍ വില താഴ്ന്നത്. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ ഇടപ്പെട്ടാല്‍ വില പിടിച്ച് നിര്‍ത്താന്‍ കഴിയുമെന്നതിന്‍റെ തെളിവാണ് ഇപ്പോള്‍ കേരളം കാണുന്നത്.
പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായ വർധനയും,ആഴ്ചകളായി തുടരുന്ന മഴയും കാരണം തമിഴ്നാട്ടിലെ പച്ചക്കറി വില ക്രമാതീതമായി വർധിക്കുകയാണ്. തക്കാളിക്ക് തമിഴ്നാട്ടില്‍ കിലോ 80 രൂപയായിരിക്കുമ്പോള്‍ കേരളത്തിലെ ഹോര്‍ട്ടികോര്‍പ്പ് വിലയാവട്ടെ 68 രൂപ മാത്രം.
കത്തിരിക്ക തമിഴ്നാട്ടില്‍ 80, ഹോര്‍ട്ടികോര്‍പ്പില്‍ 45 മാത്രം, വഴുതനങ്ങ 100
രൂപയാണെങ്കില്‍ കേരളാ ഹോര്‍ട്ടികോര്‍പ്പില്‍ 59 രൂപ മാത്രം. പയറിന് തമിഴ്നാട്ടില്‍ 120 രൂപയുളളപ്പോള്‍ ഹോര്‍ട്ടികോര്‍പ്പിലെ വില 75 രൂപ.
അമരക്കക്ക് തമിഴ്നാട് 60 രൂപ വാങ്ങുമ്പോള്‍ കേരളത്തില്‍ ഹോര്‍ട്ടികോര്‍പ്പില്‍
49 രൂപ മാത്രം ,കാരറ്റിന് തമിഴ്നാട്ടില്‍ 80 രൂപയാണ് അതേ സമയം കേരളത്തിലെ ഹോര്‍ട്ടികോര്‍പ്പില്‍ 55 മാത്രം. മുളക് ,വെള്ളരിക്ക ,ഏത്തൻ കായ തുടങ്ങിയ ആവശ്യസാധനങ്ങള്‍ക്ക് എല്ലാം തമിഴ്നാട്ടിനേക്കാള്‍ കേരളത്തില്‍ വില കുറവാണ് . പച്ചക്കറി വില തമിഴ്നാട്ടിലെ ജനങ്ങളെ വല്ലാതെ വലയ്ക്കുന്നതായി ജനങ്ങളും പറയുന്നു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പച്ചക്കറിക്ക് തീ വിലയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഹോട്ടികോര്‍പ്പും, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലും കര്‍ണ്ണാടകത്തില്‍ നിന്നും, തമിഴ്നാട്ടില്‍ നിന്നും വന്‍ തോതില്‍ പച്ചക്കറി ശേഖരിച്ച് വിതരണ ശാലകള്‍ വഴി വിതരണം ആരംഭിച്ചതോടെ പച്ചക്കറി വില കുത്തനെ ഇടിഞ്ഞു.
വലിയ വിലയില്‍ വിറ്റ് കൊണ്ടിരുന്ന വന്‍കിട പച്ചക്കറി കച്ചവടക്കാരും വില കുറക്കാന്‍ നിര്‍ബന്ധിതരായി. തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ പച്ചക്കറിക്ക് തീ വിലയായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇടപെടാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here