സഖാവ് പുഷ്പന് മുഖ്യമന്ത്രി വീടിന്റെ താക്കോൽ കൈമാറി

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് ഡി വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു .ശയ്യാവലംബിയായ പുഷ്പന്റെ ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ വിധം എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ വീട് ഒരുക്കിയത്.

വെടിയുണ്ടകൾക്ക് തകർക്കാൻ കഴിയാത്ത സമര വീര്യത്തിന്റെ പേരാണ് സഖാവ് പുഷ്പൻ.കണ്ണിലെ കൃഷ്ണമണി പോലെ പുഷ്പനെ കാക്കുന്ന ഡി വൈ എഫ് ഐ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്നേഹ വീട് ഒരുക്കിയത്.ചൊക്ലി മേനപ്രത്ത് പഴയ വീടിനോട് ചേർന്നാണ് പുതിയ ഇരുനില വീട് പണി കഴിപ്പിച്ചത്. വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിൻ്റെ താക്കോൽ കൈമാറും.മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുതിയ വീടിൻ്റ താക്കോൽ ഏറ്റുവാങ്ങാൻ കഴിയുന്നതിൽ സന്തോഷമെന്ന് പുഷ്പൻ പറഞ്ഞു.

ശയ്യാവലംബിയായ പുഷ്പൻ്റെ ശാരീരികാവസ്ഥയ്ക്ക് ചേർന്ന വിധമാണ് വീട് ഒരുക്കിയത്. ആധുനിക സംവിധാനമുള്ള കട്ടിൽ മുറ്റത്തേക്ക് ഇറക്കുന്നതിനായി പ്രത്യേക ഗ്ലാസ് വാതിൽ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും നിരവധി സന്ദർശകരാണ് പുഷ്പനെ കാണാനെത്താറുള്ളത്.അത് കൂടി പരിഗണിച്ചാണ് കൂടുതൽ സൗകര്യങ്ങൾ ഉള്ള വീട് ഡി വൈ എഫ് ഐ മുൻകൈയെടുത്ത് നിർമ്മിച്ചത്.

സഖാവ് പുഷ്പനെ കുറിച്ച്

‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല
അവർ നിന്നെ നിശബ്ദനാക്കിയില്ല
നീ മൂകനല്ല
നിന്റെ കരുത്തും ആവേശവും
ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു
അവർക്കു ഞങ്ങളെ തടയാനാകില്ല,
പ്രിയ സഖാവേ….’

കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് 27 ആണ്ടു പിന്നിടുമ്പോൾ മുസ്ലിം ലീഗ്-കോൺഗ്രസ് ഭരണത്തിൽ നടന്ന കണ്ണില്ലാത്ത പൊലീസ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷികൂടിയായ സ.പുഷ്പനെ ആർക്കും മറക്കാനാവില്ല. യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും.

1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ 5 ഡി വൈ എഫ് ഐ സഖാക്കൾ മരണമടഞ്ഞപ്പോൾ, വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയതാണ് സഖാവ് പുഷ്പൻ. സിപിഎംന്റെയും, ഡി വൈ എഫ് ഐയുടെയും സമര വീര്യത്തിന് എന്നെന്നും കരുത്ത് പകരുന്ന ജീവിക്കുന്ന രക്തസാക്ഷി. യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ നിരായുധരായ സമരക്കാർക്ക് നേരെ നേർക്കുനേർ പൊലീസ് വെടി ഉതിർത്തപ്പോൾ പിന്തിരിഞ്ഞോടാതെ സമരേതിഹാസം രചിച്ചവരെ ഓർമ്മിപ്പിച്ചാണ് ഓരോ നവംബർ 25ഉം കടന്ന് പോകുന്നത്.

ഇന്ത്യൻ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്നിയാണ് കൂത്തുപറമ്പ്. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നിവർ ജീവൻ നൽകിയത്. കൂത്തുപറമ്പ് ചുവന്ന 1994 നവംബർ 25ന് വെടിയേറ്റ് വീണവരിൽ സഖാവ് പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊള്ളുന്നു. രാജ്യമൊട്ടുക്ക് നടക്കുന്ന യുവജന പോരാട്ടങ്ങളിൽ ഇന്നും ഊർജ്ജമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും പുഷ്പനും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News