ഒമിക്രോൺ വകഭേദം വിദേശ രാജ്യങ്ങളിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ എല്ലാ സംസ്ഥാങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾ കൊവിഡ് സാഹചര്യം വിലയിരുത്തി മാത്രമേ പുനരാരംഭിക്കുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ഒമിക്രോൺ വൈറസ് വ്യാപനം മുന്നിൽ കണ്ട് അടിയന്തരനടപടികൾ ആലോചിക്കാൻ ദില്ലി സര്‍ക്കാര്‍ നാളെ യോഗം ചേരും. ഇന്ത്യയിലേക്കെത്തുന്ന വിദേശ പൗരന്മാരെ കൊവിഡ് ടെസ്റ്റിനു വിധേയരാക്കണമെന്നും സൗത്ത് ആഫ്രിക്കയിയിൽ നിന്നെത്തുന്നവർ നിർബന്ധ ക്വാറന്റീൻ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷം മാത്രമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനമായത്. പുതിയ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പല സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.
ഒമിക്രോൺ ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പുതിയ വകഭേദമായ ഒമിക്രോൺ മനുഷ്യ ശരീരത്തെ എത്രത്തോളം ബാധിക്കുമെന്നും വ്യാപനം ഏത് രീതിയിലായിരിക്കുമെന്നും ഉൾപ്പടെയുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്നും രാജ്യത്തെ ജനങ്ങൾ നിലവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ഐഎംസിആർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here