ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. എന്നാൽ ഇതിൽ 13 പേർക്ക് പുതിയ വകഭേദമായ ഒമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച പുറത്തുവന്ന പുതിയ ടെസ്റ്റ് റിപ്പോർട്ടിലാണ് സ്ഥിരീകരണം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് മുമ്പെത്തിയ വിമാനത്തിലെ യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി ആംസ്റ്റർഡാമിലെത്തിയ യാത്രക്കാരിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഡച്ച് ഹെൽത്ത് അതോറിറ്റി അറിയിച്ചു. പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നും കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, കൊവിഡ് നെഗറ്റീവായവരോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചവരോ മാത്രമാണ് വിമാനത്തിൽ കയറിയതെന്ന് എയർ ഫ്രാൻസിന്റെ ഡച്ച് വക്താവ് പറഞ്ഞു. ”ഇത്രയും പേർക്ക് കൊവിഡ് പോസ്റ്റീവായത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. പക്ഷെ ഞങ്ങൾക്ക് കൂടുതലായൊന്നും വിശദീകരിക്കാനില്ല”-എയർ ഫ്രാൻസ് വക്താവ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ അയ്യായിരത്തോളം യാത്രക്കാരോട് കൊവിഡ് ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here