ആരാധനാ ഭ്രാന്ത് മൂത്ത് സിനിമാ താരം പ്രവീണയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കന്പ്യൂട്ടർ വിദ്യാർത്ഥിയെ തിരുവനന്തപുരം സൈബർ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജയെയാണ് ദില്ലിയിൽ നിന്ന് പൊലീസ് പിടികൂടിയത്. പ്ലേ സ്റ്റോറിലെ ആപ്പ് ഉപയോഗിച്ച് ആണ് ഇയാൾ വ്യാജ ചിത്രം പ്രചരിപ്പിച്ചത്.
ആരാധനാ ഭ്രാന്ത് ആണ് ഭാഗ്യരാജിനെ കൊണ്ട് ഈ നികൃഷ്ട കൃത്യം ചെയ്യിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി സിനിമാ താരം പ്രവീണയേയും കുടുംബത്തേയും വിടാതെ പിന്തുടരുകയായിരുന്നു ഇയാൾ . ആരാധന മൂത്ത് ഭാഗ്യരാജ് പ്രവീണയുടെ പേരിൽ ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങി. എന്നാൽ ഇത് തൻറെ വെരിഫെയ്ഡ് പേജല്ലെന്ന് പ്രവീണ റിപ്പോർട്ട് ചെയ്തതോടെ പേജ് പൂട്ടി പോയി.
ഇതോടെ പക വർധിച്ച ഭാഗ്യരാജ് സിനിമാ താരം പ്രവീണയുടെ ചിത്രങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ പ്ലേ സ്റ്റോറിലെ ആപ്പ് ഉപയോഗിച്ച് നിർമ്മിക്കുകയായിരുന്നു. തുടർന്ന് പ്രവീണയുടെ സുഹൃത്തുക്കളായ സിനിമാ താരങ്ങൾക്ക് ഇൻസ്റ്റഗ്രാം വഴി അയച്ച് നൽകുകയായിരുന്നു. നിരവധി മെയിൽ ഐഡികൾ സൃഷ്ടിച്ച് വ്യാജപേരിൽ ആണ് ഇയാൾ അക്കൗണ്ട് സൃഷ്ടിച്ചിരുന്നത്.
ഒടുവിൽ പ്രവീണയുടെ കൗമാരക്കാരിയായ മകളുടെ പേരിലും ഇയാൾ വ്യാജ ചിത്രം സൃഷ്ടിച്ചു. ശല്യം സഹിക്കാൻ കഴിയാതെ പ്രവീണ പരാതിയുമായി എഡിജിപി മനോജ് ഏബ്രഹാമിനെ സമീപിച്ചു. സൈബർ പൊലീസ് ഡിവൈഎസ്പി ശ്യാംലാൽ കേസെടുത്തു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ പ്രകാശിൻറെ നേതൃത്വത്തിലുളള സംഘം ദില്ലിയിലെ ഒരു ചേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
എപ്രകാരം ആണ് താൻ ചിത്രങ്ങൾ നിർമ്മിച്ചതെന്ന് ഭാഗ്യരാജ് പൊലീസിന് കാണിച്ച് കൊടുത്തു. 20 വയസുളള കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് പിടിയിലായ ഭാഗ്യരാജ് .തിരുവനന്തപുരത്ത് എത്തിക്കുന്ന ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും .പ്രതിയെ പിടികൂടിയ പൊലീസിനോട് വളരെ നന്ദിയെന്ന് നടി പ്രവീണ കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here