ഇരിങ്ങാലക്കുടയിലെ മരണം; വ്യാജമദ്യം കഴിച്ചല്ലെന്ന് പൊലീസ്

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജമദ്യം കഴിച്ചല്ലെന്ന് പൊലീസ്. മദ്യത്തിന് പകരം മറ്റേതോ രാസവസ്തു വെള്ളം ചേര്‍ത്ത് കഴിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ നിശാന്ത് , ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന ബിജു എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. നിശാന്തും ബിജുവും ഒരുമിച്ച് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നിശാന്തിന്റെ കടയില്‍ വച്ചാണ് മദ്യം കഴിച്ചത്. ശേഷം ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലേക്ക് ബൈക്കില്‍ വരുന്ന വഴി മുന്‍സിഫ് കോടതിക്കു സമീപത്തുവച്ച് നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നിശാന്ത് അവിടെ വെച്ചു തന്നെ മരിച്ചു. ഗുരുതരാവസ്ഥയിൽ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയ ബിജു ഇന്ന് രാവിലെയാണ് മരിച്ചത്.

തൃശ്ശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം ഇവര്‍ മദ്യപിച്ചിരുന്ന ചിക്കന്‍ സെന്‍റില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവര്‍ കഴിച്ചത് വ്യാജമദ്യമല്ലെന്നും മദ്യത്തിന് പകരം മറ്റേതോ രാസവസ്തു വെള്ളം ചേര്‍ത്ത് കഴിച്ചതാകാമെന്നുമാണ പ്രാഥമിക നിഗമനം.കൂടുതല്‍ വിവരങ്ങള്‍ ലാബിലെ പരിശോധനക്കു ശേഷമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും തൃശ്ശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു.

സംഭവത്തിൽ എക്സൈസും അന്വേഷണം നടത്തുമെന്ന് അസിസ്റ്റൻ്റ് കമ്മീഷണർ വ്യക്തമാക്കി.ഇവര്‍ക്ക് മദ്യം എവിടെ നിന്നുമാണ് ലഭിച്ചത് എന്നതിനെക്കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവർ കഴിച്ചിരുന്ന മദ്യത്തിന്റെ ബാക്കിയും രണ്ടു ഗ്ലാസും വിദഗ്ദ പരിശോധനക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News