മരയ്ക്കാര്‍ സിനിമ ഒ ടി ടി റിലീസിന് കരാര്‍ ഒപ്പുവെച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍. തിയേറ്ററിൽ റിലീസ് ചെയ്യാനാണ് സിനിമ എടുത്തത്. ചരിത്രത്തില്‍ ഇടപെടുന്നതോ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തുന്നതോ അല്ല മരയ്ക്കാര്‍ സിനിമയെന്ന് സംവിധായകന്‍ പ്രിയദര്‍ശനും പറഞ്ഞു. ചിത്രം വ്യാഴാഴ്ച്ച തിയേറ്ററിലെത്തുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമ നിര്‍മ്മിക്കുന്ന ഒരു ഘട്ടത്തിലും ഒ ടി ടി ലക്ഷ്യമായിരുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തിയേറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിയിലേക്ക് സിനിമ നല്‍കാനിരുന്നത്.തിയേറ്ററില്‍ 50 ശതമാനം പ്രവേശനം എന്നത് ചിത്രത്തിന്‍റെ വിജയത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ചരിത്രത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തുന്നതോ അല്ല മരയ്ക്കാര്‍ സിനിമയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.ഒരു വിവാദത്തിനും സിനിമ കാരണമാകില്ല.ബാഹുബലി പോലെ ഒരു ഫാന്‍റസി ചിത്രമല്ല മരയ്ക്കാര്‍ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
അഞ്ച് ഭാഷകളിലായി അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സംസ്ഥാനത്ത് 625 തിയേറ്ററുകളില്‍ ചിത്രം വ്യാഴാഴ്ച്ച റിലീസ് ചെയ്യും. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ,നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്‌ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവരാണ് ചിത്രം നിർമ്മിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here