കർഷകരുടെ മരണഭൂമിയായി ഇന്ത്യ മാറിയെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം 5579 കർഷകർ രാജ്യത്ത് ആത്മഹത്യ ചെയ്തതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെൻ്റിൽ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 2020-ൽ 18ശതമാനത്തിൽ അധികം കർഷകർ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ നടത്തിയ പഠനത്തിൽ കണ്ടെത്തി.
പകുതിയിലേറെ ജനങ്ങൾ കാർഷിക വൃത്തി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ കർഷകർ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെൻ്റിൽ വെച്ച കണക്കുകൾ പ്രകാരം 5,579 കർഷകരാണ് മരിച്ചത്.
കാർഷിക മേഖലയിലെ ജീവനക്കാരായ 5,098 പേരും ആത്മഹത്യ ചെയ്തു. ഇതോടെ കഴിഞ്ഞ വർഷം മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 10,677 ആയി. രാജ്യത്ത് ഇതേ വർഷം ആത്മഹത്യ ചെയ്തവരുടെ എണ്ണത്തിൻ്റെ 7%ഉം കാർഷിക മേഖലയിൽ നിന്നാണ്.
ആത്മഹത്യ ചെയ്ത കർഷകരുടെ ഈ എണ്ണം മാത്രം 2019-നെ അപേക്ഷിച്ച് 18% കൂടുതലാണ്. കഴിഞ്ഞ മൂന്നു വർഷം മാത്രം ഇങ്ങനെ 17,299 കർഷകരാണ് മോദി ഭരണത്തിന് കീഴിൽ ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാറിയിട്ടില്ല. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിലായി മഹാരാഷ്ട്ര, കർണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആണ് ഉള്ളത്.
കൊവിഡ് മൂലമുള്ള മരണങ്ങളോ സമരത്തിനിടയിൽ മരിച്ചവരുടെ എണ്ണമോ ഇതിൽ ഉൾപ്പെട്ടിട്ടില്ല. സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം കയ്യിലില്ല എന്നാണ് കേന്ദ്ര സർക്കാർ സഭയിൽ പറഞ്ഞത്.
വർഷം ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം
2016 11379
2017 10655
2018 10349
2019 10281
2020 10677
കൂടുതൽ കർഷകർ ആത്മഹത്യ ചെയ്ത ആദ്യ 5 സംസ്ഥാനങ്ങൾ
മഹാരാഷ്ട്ര
കർണാടക
ആന്ധ്രാ പ്രദേശ്
മധ്യപ്രദേശ്
ഛത്തീസ്ഗഡ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here