കൊവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികളിൽ വലഞ്ഞ ഗവേഷകരെ സഹായിക്കാനായി ഗവേഷണ പ്രബന്ധങ്ങളുടെ സബ്മിഷൻ കാലാവധി നീട്ടി. എംഫിൽ, പി എച്ച്ഡി അവസാന വർഷ വിദ്യാർത്ഥികളുടെ തീസിസുകളുടെ സബ്മിഷൻ തീയതിയാണ് ആറ് മാസം കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
ഡോ.വി ശിവദാസൻ എം പി വിദ്യാർത്ഥികളുടെ സബ്മിഷൻ കാലാവധി നീട്ടി നൽകണമെന്ന് കഴിഞ്ഞ ദിവസം യു ജി സി ചെയർമാനോട് ആവശ്യപ്പെട്ടിരുന്നത്തിന്റെ പശ്ചാത്തലത്തിലാണിത്.
സമാനതകളില്ലാത്ത പ്രയാസങ്ങളാണ് കൊവിഡ് കാലത്ത് ഗവേഷക വിദ്യാർഥികൾ നേരിട്ടത്. വലിയ വിഭാഗത്തിന് വിവര ശേഖരണം മുന്നോട്ടു കൊണ്ടുപോകാനായില്ല. യൂണിവേഴ്സിറ്റികൾ അടഞ്ഞുതന്നെ കിടന്നതിനാൽ ലൈബ്രറികളോ ലാബോ ഉപയോഗിക്കാനായില്ല. ഹോസ്റ്റലുകളിലേക്ക് തിരിച്ചെത്താനാകാഞ്ഞതോടെ അതുവരെ നടന്ന ഗവേഷണ പ്രവർത്തനങ്ങൾ തുടരുന്നത് തടസ്സപ്പെട്ടു.
ഇതിൽ ഏറ്റവും വലിയ പ്രയാസം അനുഭവിച്ചത് പിന്നോക്ക – ദരിദ്ര വിഭാഗം വിദ്യാർഥികളും വനിതകളായ ഗവേഷകരുമാണെന്ന് കാണാം. ഇങ്ങനെ നിരവധിയായ പ്രതിസന്ധികൾക്കിടയിലൂടെ കടന്നു പോയ ഗവേഷകർക്ക് തീസിസ് സബ്മിറ്റ് ചെയ്യാനുള്ള കാലാവധി നീട്ടി ലഭിച്ചത് ആശ്വാസമാണ്. മഹാമാരികാലത്തെ മറികടന്ന് സർവകലാശാലകളും സമൂഹവും അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ഉതകും വിധം സമീപ ഭാവിയിൽ തന്നെ മാറുമെന്ന് പ്രതീക്ഷിക്കാം എന്ന് ശിവദാസൻ എം പി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
നിരവധി ഗവേഷകരാണ് കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടത്. അവരോരോരുത്തർക്കും ആശംസകൾ. ആവശ്യത്തെ അനുഭാവപൂർവം പരിഗണിച്ച യുജിസി ചെയർമാന് നന്ദി അറിയിക്കുന്നുവെന്നും എം പി കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here