ഇടത് സർക്കാർ അധികാരത്തിലേറി ആദ്യം അനുവദിക്കുന്ന എയ്‌ഡഡ് കോളേജ് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍. ഗോത്രവർഗ്ഗജനതയുടെ പഠനോന്നതി ലക്ഷ്യമിട്ടാണ് എയ്‌ഡഡ് മേഖലയിൽ ആദ്യമായാണ് ഒരു കോളേജ് അനുവദിക്കുന്നത്.2021-2022 അധ്യയന വര്‍ഷം പുതിയ എയ്ഡഡ് കോളേജ് തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷവാർത്ത പുറത്തുവിട്ടത്.
എൽഡിഎഫ് സർക്കാരിന്റെ സാമൂഹ്യനീതികാഴ്‌ചപ്പാടിന് മറ്റൊരു തെളിവാകുകയാണ് ഇടുക്കിയിൽ അനുവദിച്ച ട്രൈബൽ കോളേജ്. തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജിലാണ് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിനു കീഴില്‍ കോളേജ് തുടങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയിരിക്കുന്നത്. ഈ അധ്യയനവർഷംതന്നെ കോളേജ് ആരംഭിക്കും.
അതേസമയം, ബി.എ എക്കണോമിക്സ്, ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ കോഴ്സുകളാണ് കോളേജിൽ ഉണ്ടാവുക. എഴുപതിനായിരം ഗോത്രവർഗ്ഗജനങ്ങളുള്ള ജില്ലയാണ് ഇടുക്കി. അതിൽ മുപ്പത്തിനായിരവും കോളജിനു സമീപത്തെ നാലു പഞ്ചായത്തുകളിലായാണ്. ഉന്നത വിദ്യാഭ്യസരംഗത്തെ കൊഴിഞ്ഞുപോക്ക് പ്രവണത കൂടുതലുള്ള ജില്ലകളിൽ ഒന്നുമാണിത്. പുതിയ സ്ഥാപനം ഉന്നതവിദ്യാഭ്യാസരംഗത്ത് ഗോത്രവർഗ്ഗജനതയുടെ കൂടിയ സാന്നിധ്യത്തിനും, ഒപ്പംതന്നെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും സഹായിക്കും.
രാജ്യത്ത് ഗോത്രവർഗ്ഗ മാനേജ്മെന്റിനു കീഴിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം അനുവദിച്ചതും ഒന്നാം പിണറായി സർക്കാരാണ്. മലയരയ എഡ്യൂക്കേഷണൽ ട്രസ്റ്റിനുകീഴിൽത്തന്നെയുള്ള ശ്രീശബരീശ കോളേജിൽ ഇപ്പോൾ അഞ്ച് കോഴ്സുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here