ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബൂസ്റ്റർ വാക്‌സിൻ വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.
രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ ലഭ്യമാക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒമൈക്രോൺ ആശങ്കയ്ക്കിടെ കർണാടക മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടികഴ്ച നടത്തും.
ഒമൈക്രോൺ വൈറസ് ബാധയിൽ ആശങ്ക തുടരുന്നതിനിടെയാണ് കർണാടക മുഖ്യമന്ത്രി ബസവ്വരാജ ബൊമ്മെ ഇന്ന് ദില്ലിയിൽ എത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായുള്ള കൂടിക്കാഴ്ചയ്ക്കയാണ് ബസവ്വരാജ ബൊമ്മെ ദില്ലിയിൽ എത്തുന്നത്.
സംസ്ഥാനത്തിന് ബൂസ്റ്റർ ഡോസ് വാക്സീൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒമൈക്രോൺ വ്യാപന ഭീഷണിയും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. കർണാടകയിൽ ഒമൈക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം വരാനിരിക്കെയാണ് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടികഴ്ച നടത്തുന്നത്.
ദക്ഷിണാഫ്രിക്കയിൽ നിന്നും ബാംഗ്ലൂരിലെത്തിയ വ്യക്തിയ്ക്ക് ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്ഥമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സാംപിൾ ഐസിഎംആറിൽ വിദഗ്ധ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്.
അതേസമയം, ലോകരാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് വ്യാപിക്കുകയും ഇന്ത്യ വൈറസ് ഭീതി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊവിഡിൻ്റെ ബൂസ്റ്റർ ഡോസ് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുത്തേക്കും. ബൂസ്റ്റർ ഡോസുകൾ അനുവദിക്കണമെന്ന്
കേരളം, രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഒമൈക്രോൺ വകബേധം വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമൈക്രോൺ വ്യാപക ശേഷി കൂടുതലുള്ള വകബേധമാണെന്ന് ലോകരോഗ്യ സംഘടന വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here