എല്‍ സി സെക്രട്ടറി സന്ദീപിന്റെ കൊലപാതകം; 3 പ്രതികള്‍ പിടിയില്‍

തിരുവല്ലയില്‍ എല്‍ സി സെക്രട്ടറിയെ ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍.
ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആണ് പിടികൂടിയത്. ജിഷ്ണു യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്തിന്റെ ചുമതലയുള്ളയാള്‍ കൂടിയാണ്.
ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത് .

തിരുവല്ല നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരകിലോമീറ്റര്‍ മാറിയുള്ള കലുങ്കിന് അടുത്തുവെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്ദീപിന് പിന്നാലെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ അക്രമി സംഘം തടഞ്ഞു നിര്‍ത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്.

ആക്രമണത്തില്‍ പരിക്കെറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ച സന്ദീപിനെ സമീപത്തെ വയലിലെ വെള്ളക്കെട്ടില്‍ ഇട്ട് അതി ക്രൂരമായി വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കെതിരെയും ആര്‍ എസ് എസ് കൊലയാളികള്‍ ആയുധങ്ങള്‍ കാട്ടി ഭീഷണി മുഴക്കി. ഇതിന് ശേഷമാണ് സംഘം ഓടി രക്ഷപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെ ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റിരുന്നതായി സിപിഐഎം നേതാക്കള്‍ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ചോ പ്രകോപനത്തെ പറ്റിയോ വ്യക്തതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here