ഏറെ വേദനയോടെയാണ് മലയാളികൾ ഒന്നടങ്കം കഴിഞ്ഞ രാത്രിയിൽ കടന്നുപോയത്. രണ്ടു കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച സഖാവ് സന്ദീപിന്റെ കരങ്ങൾ ആർ എസ് എസ് പ്രവത്തകർ ഉന്മൂലനം ചെയ്തപ്പോൾ വേദനിച്ചത് സി പി ഐ എമ്മുകാർക്ക് മാത്രമല്ല മുഴുവൻ മലയാളികൾക്കും കൂടിയാണ്.
രാഷ്ട്രീയ കൊലപാതകത്തിന് അറുതിയില്ലാത്ത നാടായി കേരളം മാറുമ്പോൾ പിടഞ്ഞു വീഴുന്നതോ സഖാക്കളും. സി പി ഐ എമ്മുകാരെ അമർച്ച ചെയ്ത് കേരളം വർഗീയ വൽക്കരിക്കാനുള്ള ആർ എസ് എസിന്റെ അജണ്ടയാണ് കഴിഞ്ഞ ദിവസം സഖാവ് പി ബി സന്ദീപിന്റെ ജീവൻ കൊയ്തത്.എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം വര്‍ഗീയ അജണ്ട നടപ്പിലാവില്ലെന്ന് ബോധ്യമുള്ള ആർ എസ് എസ് ചോരകളിക്കായി ഇറങ്ങുകയായിരുന്നു
കഴിഞ്ഞ 15 മാസത്തിനിടെ പൊലിഞ്ഞത് ഒന്നും, രണ്ടുമല്ല 7 സഖാക്കളുടെ ജീവനാണ്. സഖാക്കളായ ഹഖ് ,മിഥിലാജ്, ഔഫ്, സനൂപ്, സിയാദ്, മണിലാൽ, ഒടുവിൽ സിപിഐ എം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ് പി ബി സന്ദീപ്. ഇങ്ങനെ നീളുന്നു കൊല്ലപ്പെട്ട സഖാക്കളുടെ നിര. 2020 ആഗസ്റ്റ് 30 ആണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖിനെയും മിദിലാജിനെയും വെട്ടിക്കൊന്നത്.
ആഗസ്റ്റ് 19-നാണ് കായംകുളത്ത് സിപിഎം നേതാവ് സിയാദിനെ കുത്തിക്കൊന്നത്. കൊവിഡ് സെൻ്ററിലെ രോഗികൾക്ക് ഭക്ഷണം നൽകി വരുന്നതിനിടെയാണ് സിയാദിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
ഒക്ടോബര്‍ നാലിനാണ് തൃശ്ശൂരിൽ സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയാളികൾ ആര്‍എസ്എസ് – ബംജ്റഗദൾ പ്രവര്‍ത്തകരാണെന്നത് പകൽപോലെ സത്യവുമാണ്. ഡിസംബര്‍ ആറിന് തദ്ദേശതെരഞ്ഞെടുപ്പിനിടെയാണ് കൊല്ലം മണ്‍റോ തുരുത്തിൽ മണിലാൽ എന്ന സിപിഎം പ്രവര്‍ത്തകൻ കൊല്ലപ്പെട്ടത്. മണിലാലിനെ കൊന്നതും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇതിനെല്ലാം ഒടുവിലാണ് ക്രിസ്മസിന് തൊട്ടുപിന്നാലെ മറ്റൊരു രാഷ്ട്രീയ കൊലയുടെ വാര്‍ത്ത കൂടി കേരളം കേൾക്കുന്നത്.
അരും കൊലകളുടെ എണ്ണം ഇങ്ങനെ നീണ്ടു പോകുകയാണ്. തലശ്ശേരിയിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾക്കെതിരെ, വർഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് സി പി ഐ എം ഉറപ്പിച്ച് പറയുമ്പോഴും ബി ജെ പി കൂടുതൽ സംഘർഷത്തിലാകുകയാണ് . ഇതോടെ വെട്ടിനിരത്തൽ തന്ത്രവുമായി ഇരുട്ടിന്റെ മറവിൽ അവർ ഒളിച്ചിരിന്ന് നരനായാട്ട് തുടരുന്ന കാഴ്ചയാണ് നാം കണ്ടത് . മതനിരപേക്ഷതയെ ചോരകൊടുത്തും സംരക്ഷിക്കുന്ന കമ്മ്യുണിസ്റ്റുകാരോടുള്ള ഭയമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here